1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2024

സ്വന്തം ലേഖകൻ: വീസാ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ തടവിലാക്കപ്പെട്ട ആളുകൾക്ക് യുഎഇ പൊതുമാപ്പ് പ്രയോജനപ്പെടുത്താമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അവരെ രാജ്യം വിടാൻ അനുവദിക്കുമെന്നും മുതിർന്ന അഡ്വക്കേറ്റ് ജനറലും ദുബായ് പബ്ലിക് പ്രോസിക്യൂഷന്റെ നാച്ചുറലൈസേഷൻ ആൻഡ‍് റസിഡൻസി പ്രോസിക്യൂഷൻ തലവനുമായ ഡോ. അലി ഹുമൈദ് ബിൻ ഖതം പറഞ്ഞു.

നിയമലംഘകരെ സഹായിക്കാനും പ്രക്രിയയിൽ അവരെ സഹായിക്കാനും ഞങ്ങൾക്ക് ദുബായിലെ അറ്റോർണി ജനറലിന്റെ നിർദേശങ്ങളുണ്ട്. പിഴ അടയ്ക്കാതെയോ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടാതെയോ ഔട്ട് പാസ് ലഭിക്കുന്നതിന് പൊതുമാപ്പ് കേന്ദ്രങ്ങളിലേയ്ക്ക് പോകാൻ തടവുകാരെ അനുവദിക്കും. അപേക്ഷാ നടപടികൾ കഴിഞ്ഞാൽ തടവുകാർ അവരെ പാർപ്പിച്ച ജയിലുകളിലേയ്ക്ക് മടങ്ങണം. പ്രോസിക്യൂട്ടർമാർ അവരുടെ കേസ് അവസാനിപ്പിക്കാനുള്ള സമയം വരെ ജയിലിലുകളിൽ കഴിയേണ്ടതാണ്.

എന്നാൽ, രണ്ട് മാസത്തെ പൊതുമാപ്പ് ആരംഭിച്ച സെപ്റ്റംബർ ഒന്നിന് ശേഷം അധികൃതരുടെ പിടിയിലാകുന്നവർക്ക് ഇത് ബാധകമല്ല. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച വീസ ഓവർസ്റ്റേയർമാർക്ക് പോലും പൊതുമാപ്പിൽ നിന്ന് “ഭയമില്ലാതെ” പ്രയോജനം ലഭിക്കുമെന്ന് ഡോ. ഖതം പറഞ്ഞു. തടവിലാക്കപ്പെട്ടവരോട് സ്വന്തം രാജ്യങ്ങളിലേയ്ക്ക് മടങ്ങാൻ പൊതുമാപ്പ് ഉപയോഗിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. എല്ലാ രാജ്യക്കാർക്കും ഇതൊരു അപൂർവാവസരമാണ്. പൊതുമാപ്പിന്റെ അവസാന ദിവസം വരെ കാത്തിരിക്കരുത്.

അതേസമയം, അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവർക്കും ജിസിസി രാജ്യങ്ങളിൽ നിന്ന് നാടുകടത്തൽ കേസുകളുള്ളവർക്കും പൊതുമാപ്പിന് അപേക്ഷിക്കാനാവില്ല. ഗുരുതരമായ ക്രിമിനൽ കുറ്റവാളികൾക്കും പൊതുമാപ്പിന്റെ പരിധിയിൽ വരാത്ത പരിഹരിക്കപ്പെടാത്ത നിയമ തർക്കങ്ങളുള്ളവർക്കും അർഹതയില്ല.

വീസാ കാലാവധി കഴിഞ്ഞ് താമസിച്ചവർക്കും സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവർക്കും മാത്രമേ ഇത് ബാധകമാകൂ. രേഖകളില്ലാതെ ജനിക്കുന്ന കുട്ടികൾക്കും അർഹതയുണ്ട്. എന്നാൽ, സെപ്തംബർ ഒന്നിന് ശേഷം സമാനമായ ലംഘനങ്ങളുമായി പിടിക്കപ്പെട്ടവർക്ക് പൊതുമാപ്പിന് അപേക്ഷിക്കാനാകില്ല. പൊതുമാപ്പ് കാലയളവിൽ രാജ്യം വിടുന്നവർക്ക് പ്രവേശന വിലക്ക് ഉണ്ടാകില്ലെന്നും യുഎഇയിലേക്ക് മടങ്ങാമെന്നും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

യുഎഇ നിയമം അനുസരിച്ച് വീസ കാലാവധിയിൽ കൂടുതൽ താമസിക്കുന്നതിനുള്ള പിഴ ഒരു ദിവസം വിനോദസഞ്ചാരികൾക്കും താമസക്കാർക്കും 50 ദിർഹം ആണ്. അബുദാബിയിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) കേന്ദ്രങ്ങളായ അൽ ദഫ്ര, സ്വീഹാൻ, അൽ മഖാം, അൽ ഷഹാമ എന്നിവയും അതോറിറ്റി അംഗീകരിച്ച ടൈപ്പിങ് സെന്ററുകളും ഡോക്യുമെന്റുകൾ പ്രോസസ്സ് ചെയ്യും.

ദുബായിൽ ആളുകൾക്ക് എമിറേറ്റിലെങ്ങുമുള്ള 86 ആമർ സേവന കേന്ദ്രങ്ങളെയോ അൽ അവീർ സെറ്റിൽമെന്റ് സെന്ററിനെയോ സമീപിക്കാം. സന്ദർശക വീസയിൽ യുഎഇയിൽ എത്തിയവരോട് വിരലടയാള സ്കാൻ ശേഖരിക്കാൻ ഐസിപി കേന്ദ്രങ്ങളെ സമീപിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുമാപ്പ് അഞ്ച് ദിവസം പിന്നിടുമ്പോൾ ദുബായിൽ ആയിരങ്ങൾ തങ്ങളുടെ പദവി മാറ്റുന്നതിനോ രാജ്യം വിടുന്നതിനോ അപേക്ഷിച്ചു. ഇതിൽ ഒട്ടേറെ മലയാളികളടക്കം ഇന്ത്യക്കാരുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.