1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2024

സ്വന്തം ലേഖകൻ: കുവൈത്തില്‍ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനുള്ള റെയിഡുകള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട്. റെയിഡില്‍ പിടിക്കപ്പെടുമോ എന്ന ഭയത്താല്‍ നിയമാനുസൃതമല്ലാതെ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ പ്രവാസി ജീവനക്കാര്‍ ജോലിക്ക് ഹാജരാവാതെ മുങ്ങിനടക്കുന്നതായാണ് വിവരം.

വിവിധ മാര്‍ക്കറ്റുകളില്‍ ഇത് വ്യാപാരത്തെ സാരമായി ബാധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊതുമാപ്പ് കാലാവധി അവസാനിച്ച ജൂണ്‍ 30ന് അര്‍ധ രാത്രിക്കു ശേഷം നടത്തിയ വ്യാപക റെയിഡുകളില്‍ ആയിരക്കണക്കിന് അനധികൃത താമസക്കാര്‍ പിടിയിലായിരുന്നു. ഇവരെ പിടികൂടി നാലു ദിവസത്തിനകം നാട്ടിലേക്ക് കയറ്റിഅയക്കാനാണ് തീരുമാനം.

വാണിജ്യ സ്ഥാപനങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഷുവൈഖിലെ കാനഡ ഡ്രൈ സ്ട്രീറ്റില്‍ നൂറുകണക്കിന് പേര്‍ ഈ രീതിയില്‍ മുങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇത് പ്രദേശത്തെ വ്യാപാരത്തെ മന്ദഗതിയിലാക്കിയതായി വ്യാപാരികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തിലുടനീളമുള്ള നിരവധി വാണിജ്യ, കരകൗശല, വ്യാവസായിക സ്ഥാപനങ്ങളില്‍ തൊഴിലാളി ക്ഷാമം നേരിട്ടതായും റിപ്പോര്‍ട്ടിലുണ്ട്. സോഷ്യല്‍ മീഡിയയിലും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വ്യാപകമാണ്.

മുത്ല, ഷുവൈഖ്, ജലീബ് അല്‍ ഷുയൂഖ്, ഖൈത്താന്‍, ഫര്‍വാനിയ തുടങ്ങിയ പ്രദേശങ്ങളില്‍ സാങ്കേതിക വിദഗ്ധരായ ജീവനക്കാരുടെ അഭാവം വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഇവിടങ്ങളിലെ റൗണ്ട് എബൗട്ടുകളിലും തെരുവ് മൂലകളിലും പതിവായി ഒത്തുകൂടാറുള്ള കൂലിത്തൊഴിലാളികളെയും കഴിഞ്ഞ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. പിടിക്കപ്പെടാനുള്ള സാധ്യത കാരണം അവര്‍ താമസ ഇടങ്ങളിലോ മറ്റോ തങ്ങുന്നതായാണ് വിവരം.

ചില സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാര്‍ അസുഖം, യാത്ര തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് അവധി എടുത്തതായി അധികൃതര്‍ പറഞ്ഞു. എന്നാല്‍ ചിലര്‍ അറസ്റ്റ് ഭയന്നാണ് തങ്ങള്‍ വരാത്തതെന്ന് അറിയിച്ചതായും കടയുടമകളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, റെയിഡുകള്‍ ശക്തമായി തുടരുന്ന മുത്ല പോലുള്ള പ്രദേശങ്ങളിലെ അനധികൃത തൊഴിലാളികള്‍ പ്രദേശം വിട്ടുപോയതായും റിപ്പോര്‍ട്ടുണ്ട്.

ഖൈത്താന്‍, ഫര്‍വാനിയ, ഫഹാഹീല്‍, ജലീബ് അല്‍ ഷുയൂഖ് എന്നിവിടങ്ങളിലും നിയമ ലംഘകര്‍ക്കെതിരായ നടപടിയെത്തുടര്‍ന്ന് റൗണ്ട്എബൗട്ടുകളില്‍ പതിവായി കാണാറുള്ള തൊഴിലാളികള്‍ എത്തിയിരുന്നില്ല. ജഹ്റ ഗവര്‍ണറേറ്റില്‍, നിര്‍മ്മാണം, ശുചീകരണം, ഇലക്ട്രിക്കല്‍, പ്ലംബിംഗ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഇത്തരം തൊഴിലാളികളുടെ അഭാവം ശ്രദ്ധിക്കപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.