
സ്വന്തം ലേഖകൻ: വർഷങ്ങൾക്ക് ശേഷം അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സിറിയൻ പ്രസിഡന്റ് ബശ്ശാർ അൽ അസദ് ജിദ്ദയിലെത്തി. 2011ൽ അറബ് ലീഗിലെ അംഗത്വം സസ്പെൻഡ് ചെയ്തതിന് ശേഷം സിറിയ ആദ്യമായി പങ്കെടുക്കുന്ന ഉച്ചകോടിയാണിത്. ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അസദിനെ മക്ക ഡെപ്യൂട്ടി ഗവർണർ ബദർ ബിൻ സുൽത്താൻ സ്വീകരിച്ചു.
അറബ് സഖ്യത്തിനു പുറത്തു നിർത്തപ്പെട്ട സിറിയൻ പ്രസിഡന്റിനെ അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സൽമാൻ രാജാവ് ക്ഷണിച്ചിരുന്നു. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രസിഡന്റ് അൽ അസദ് ജിദ്ദയിലേയ്ക്ക് പോകുകയാണെന്ന് സിറിയൻ പ്രസിഡൻസി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഉച്ചകോടിയിൽ അസദിന്റെ പങ്കാളിത്തം സ്ഥിരീകരിച്ച സിറിയൻ പ്രസിഡൻസി ഉപദേഷ്ടാവ് അബ്ദുൽ ഖാദർ അസൂസ്, സിറിയൻ പ്രതിസന്ധി പരിഹരിക്കുന്നതിൽ അറബ് ലീഗിന്റെ പങ്ക് പ്രാധാനമാണെന്ന് പറഞ്ഞു.
സിറിയയെ അറബ് സഖ്യത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നതിൽ സൗദിയുടെ പങ്ക് വലുതാണ്. അറബ് ലീഗിൽ അതിന്റെ സ്ഥാനം പുനഃസ്ഥാപിക്കുന്നതിനും പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും തങ്ങളുടെ സ്ഥിരതയെ പിന്തുണയ്ക്കുന്നതിനും സൗദി നടത്തുന്ന ശ്രമങ്ങളെ ദമാസ്കസ് വളരെ സംതൃപ്തിയോടെയാണ് വീക്ഷിക്കുന്നതെന്നും ഉപദേഷ്ടാവ് വ്യക്‌തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല