1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2024

സ്വന്തം ലേഖകൻ: തൃശൂരില്‍ എടിഎം കവര്‍ച്ച നടത്തിയവര്‍ ഹരിയാന സ്വദേശികളെന്ന് പൊലീസ്. എടിഎമ്മുകള്‍ മാത്രം ലക്ഷ്യമിട്ടുള്ള കൊള്ളസംഘമാണിവരെന്ന് സേലം കാര്‍ഗോ ഡിഐജി ഉമ അറിയിച്ചു. രണ്ട് ഗ്രൂപ്പുകളായാണ് സംഘം മോഷണം നടത്തുന്നത്. ഒരു സംഘം കാറിലും മറ്റൊരു സംഘം ട്രക്കിലും സഞ്ചരിക്കും. ഗൂഗിള്‍ മാപ്പില്‍ എടിഎമ്മുകള്‍ എവിടെയുണ്ടെന്ന് കണ്ടെത്തിയ ശേഷമാണ് സംഘം മോഷണം നടത്തുന്നത്. എടിഎം മെഷീനുകള്‍ വെല്‍ഡിംഗ് മെഷീന്‍ ഉപയോഗിച്ച് പൊട്ടിച്ച ശേഷമാണ് പണം കവരുന്നതെന്നും ഡിഐജി അറിയിച്ചു.

തൃശൂരില്‍ എടിഎം കവര്‍ച്ച നടത്തിയ സംഘത്തെ തമിഴ്‌നാട്ടില്‍ നിന്നാണ് പിടിയിലായത്. ഹരിയാന പല്‍വാല്‍ സ്വദേശികളായ ഇര്‍ഫാന്‍, സൗക്കീന്‍ ഖാന്‍, സബീര്‍, മുബാറിക്, ബിസ്‌റു സ്വദേശികളായ മുഹമ്മദ് കുക്കാരം, അജാര്‍ അലി, മധ്യപ്രദേശ് സ്വദേശിയായ ജുമാമന്‍ദ്ദീന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ ജുമാമന്‍ദ്ദീന്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ അജാര്‍ അലി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെയാണ് സംഘം തൃശൂരില്‍ വിവിധയിടങ്ങളിലെ എടിഎമ്മുകളില്‍ മോഷണം നടത്തിയത്. മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 65 ലക്ഷത്തോളം രൂപയാണ് സംഘം കവര്‍ന്നത്. മോഷണത്തിന് ശേഷം രക്ഷപ്പെടുന്നതിനിടെ തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്ന് സംഘം പൊലീസ് പിടിയിലാകുകയായിരുന്നു.

വിവിധ എടിഎമ്മുകളില്‍ നിന്ന് പണം മോഷിടിച്ച് അതിവിദഗ്ധമായി കടന്ന സംഘം തമിഴ്‌നാട്ടിലെ നാമക്കലില്‍ വെച്ചാണ് പൊലീസിന്റെ പിടിയിലായത്. റോഡ് അപകടവുമായി ബന്ധപ്പെട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തെ അതിസാഹസികമായി പൊലീസ് പിടികൂടുകയായിരുന്നു. ഏറ്റുമുട്ടലിനൊടുവിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇതിനിടെ വെടിയേറ്റ പ്രതികളിലൊരാള്‍ മരിക്കുകയും പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കൃത്യമായ പ്ലാനിങ്ങോടെയായിരുന്നു പ്രതികളുടെ കവര്‍ച്ച. കവര്‍ച്ചയ്ക്ക് ശേഷം രക്ഷപ്പെട്ട പ്രതികള്‍ ഷൊര്‍ണൂര്‍ ഒറ്റപ്പാലം വഴി പാലക്കാടേക്കും അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്കും സഞ്ചരിച്ചു. ഇതിനിടെ കൃത്യത്തിന് ഉപയോഗിച്ച വാഹനം കണ്ടെയ്‌നറിലേക്ക് മാറ്റുകയും ചെയ്തു.

നാമക്കല്‍ ഭാഗത്തുവെച്ചാണ് ലോറി മറ്റ് വാഹനങ്ങളില്‍ ഇടിച്ച് അപകടമുണ്ടാകുന്നത്. അതിവേഗത്തില്‍ സഞ്ചരിച്ച കണ്ടെയ്‌നര്‍ ലോറി അപകടമുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് നിര്‍ത്താതെ പോയ ലോറി വീണ്ടും വാഹനങ്ങളില്‍ ഇടിച്ചു. ഇതോടെ ലോറി പൊലീസിന്റെ നിരീക്ഷണത്തിലായി. സിനിമയെ വെല്ലുന്ന ചേസിങും ഏറ്റുമുട്ടലുമാണ് പിന്നീട് നടന്നത്. പൊലീസ് ജീപ്പിലും ഇരുചക്രവാഹനങ്ങളിലുമായി ലോറിയെ പിന്തുടരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാമക്കലില്‍ വെച്ച് പൊലീസും പ്രതികളുമായി ഏറ്റുമുട്ടലുണ്ടായി. ഇതിനിടെയാണ് പ്രതികളിലൊരാള്‍ പൊലീസിന് നേരെ കത്തി വീശുന്നതും ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിക്കുന്നതും. പിന്നാലെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു.

പ്രതികളെ പിടികൂടി ചോദ്യം ചെയ്തതിലൂടെയാണ് തൃശൂരിലെ എടിഎം കവര്‍ച്ച നടത്തിയ സംഘമാണിതെന്ന് വ്യക്തമായത്. ലോറി പരിശോധിച്ചപ്പോള്‍ കവര്‍ച്ചയ്ക്ക് ഉപയോഗിച്ച കാറും ഉള്ളില്‍ നിന്ന് കണ്ടെത്തി. കണ്ടെയ്‌നറില്‍ കെട്ടുകെട്ടുകളായാണ് പണം കണ്ടെത്തിയതെന്നാണ് വിവരം. സംഘത്തിന്റെ കയ്യില്‍ തോക്കുള്‍പ്പടെയുള്ള ആയുധങ്ങളുമുണ്ടായിരുന്നു. തൃശൂരില്‍ നിന്ന് കവര്‍ന്ന 65 ലക്ഷത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്.

ഹരിയാന സ്വദേശികളാണ് പിടിയിലായ പ്രതികള്‍. പ്രതികള്‍ മുമ്പും സമാന കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ സംസ്ഥാനത്തിനകത്തും പുറത്തുമായുള്ള നിരവധി കേസുകളുടെ തുമ്പ് ലഭിച്ചേക്കുമെന്നാണ് കണക്കുകൂട്ടല്‍. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം മെഷീന്‍ തകര്‍ത്ത് പണം കൊള്ളയടിക്കുന്നതാണ് ഇവരുടെ പതിവ്. കണ്ടെയ്‌നറില്‍ തന്നെയാണ് പ്രതികള്‍ രക്ഷപ്പെടാറുള്ളതെന്നും പൊലീസ് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.