1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2024

സ്വന്തം ലേഖകൻ: ബഹുനില കെട്ടിടങ്ങളിൽനിന്ന് കുട്ടികൾ വീണ് മരിക്കുന്നത് ഇല്ലാതാക്കാൻ സുരക്ഷാ നടപടികളും ബോധവൽക്കരണവും ശക്തമാക്കി യുഎഇ. ചെറിയ കുട്ടികളുള്ള വീടുകളിൽ ബാൽക്കണി, ജനൽ എന്നിവിടങ്ങളിൽ ചൈൽ‍ഡ് ഗേറ്റുകൾ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കണമെന്ന് അഗ്നിരക്ഷാ സേന രക്ഷിതാക്കളോടും കെട്ടിട ഉടമകളോടും ആവശ്യപ്പെട്ടു.

കുട്ടികൾക്ക് സംരക്ഷണം നൽകുന്നതും അവർക്കു കയറാൻ സാധിക്കാത്തതുമായ ഗേറ്റുകളാണ് സ്ഥാപിക്കേണ്ടത്. മുൻകരുതൽ സ്വീകരിക്കുന്നത് സംബന്ധിച്ച സമൂഹമാധ്യമങ്ങളിലൂടെയും കൂടുതൽ ജനങ്ങൾ എത്തിപ്പെടുന്ന ഷോപ്പിങ് മാളുകൾ, വിനോദകേന്ദ്രങ്ങൾ അടക്കമുള്ള സ്ഥലങ്ങളിലും ബോധവൽക്കരണം സംഘടിപ്പിക്കാനാണ് പദ്ധതി.

കുട്ടികളെ തനിച്ചാക്കി രക്ഷിതാക്കൾ പുറത്തു പോകുന്നതാണ് പല അപകടങ്ങൾക്കും കാരണം. അശ്രദ്ധ വലിയ അപകടത്തിലേക്കു നയിക്കും എന്നതിനാൽ കെട്ടിട നിർമാതാക്കൾ മുതൽ താമസക്കാർ വരെ അതീവ ശ്രദ്ധ പുലർത്തണമെന്നും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മലയാളം, ഇംഗ്ലിഷ്, ഉറുദു, അറബിക് ഭാഷകളിലാണ് ബോധവൽകരണം. കൂടുതൽ പേർ സംസാരിക്കുന്ന ഭാഷകളാണ് ബോധവൽക്കരണത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്.

മേശ, കസേര തുടങ്ങി കുട്ടികൾക്കു പിടിച്ചുകയറാവുന്ന സാധനങ്ങൾ ജനൽ, ബാൽക്കണി എന്നിവയ്ക്കു സമീപം വയ്ക്കരുത്. ചെറിയ കുട്ടികൾ ഇവയ്ക്കു മുകളിൽ കയറിനിൽക്കാനും അബദ്ധത്തിൽ താഴെ വീഴാനും സാധ്യതയുണ്ട്. കുട്ടികൾക്ക് എത്താത്ത വിധം ജനലിനും ബാൽക്കണിക്കും പൂട്ടിടണം.

മുതിർന്നവരുടെ സാന്നിധ്യത്തിൽ അല്ലാതെ കുട്ടികളെ ബാൽക്കണിയിലേക്ക് അയക്കരുത്. 15 വയസ്സു വരെയുള്ള കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത ഉണ്ടാകണം.

ജനലിൽനിന്നും ബാൽക്കണിയിൽനിന്നും താഴെ വീഴാത്തവിധം ഇരുമ്പു കവചമോ മറ്റോ സ്ഥാപിച്ച് അധിക സുരക്ഷ ഒരുക്കിയാൽ അപകടത്തെ അകറ്റാം. അശ്രദ്ധമൂലം ഉണ്ടാകുന്ന സംഭവങ്ങളിൽ രക്ഷിതാക്കൾ, കെട്ടിട ഉടമകൾ, നിർമാതാക്കൾ എന്നിവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

15 വയസ്സിന് താഴെയുള്ള കുട്ടികളെ സംരക്ഷിക്കാത്തവർക്കും അപായപ്പെടുത്താൻ ശ്രമിക്കുന്നവർക്കും 2 വർഷത്തിൽ കൂടാത്ത തടവായിരിക്കും ശിക്ഷ. കുട്ടിയെ അലക്ഷ്യമായി വിടുന്നവർക്ക് 3 വർഷം തടവുണ്ടാകും. രക്ഷിതാക്കളുടെ അശ്രദ്ധ മൂലം അപകടമുണ്ടായാൽ ബാലാവകാശ നിയമപ്രകാരം ഒരു വർഷം തടവോ 5000 ദിർഹം (ഒരു ലക്ഷം രൂപ) പിഴയോ രണ്ടും ചേർത്തോ ആയിരിക്കും ശിക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.