![](https://www.nrimalayalee.com/wp-content/uploads/2021/08/Bengaluru-Covid-Third-Wave-Children-.jpg)
സ്വന്തം ലേഖകൻ: ബെംഗളൂരുവിൽ അഞ്ചു ദിവസത്തിനിടെ കോവിഡ് ബാധിച്ചത് 242 കുട്ടികൾക്ക്. 9 വയസ്സില്‍ താഴെയുള്ള 106 കുട്ടികൾക്കും 9-നും 19-നും ഇടയില്‍ പ്രായമുള്ള 136 കുട്ടികൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മൂന്നാം തരംഗം ഏറ്റവും കൂടുതല്‍ ബാധിക്കുക കുട്ടികളെയാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണീ കണക്കുകൾ.
വരും ദിവസങ്ങളില്‍ കോവിഡ് ബാധിതരായ കുട്ടികളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
“വരും ദിവസങ്ങളില്‍ കോവിഡ് ബാധിരാകുന്ന കുട്ടികളുടെ എണ്ണം മൂന്നിരിട്ടിയാകും. കുട്ടികളെ രോഗം ബാധിക്കാതെ തടയാനുളള ഏക വഴി അവരെ വീട്ടിനുള്ളില്‍ തന്നെ നിര്‍ത്തുക എന്നതാണ്. മുതിര്‍ന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികൾക്ക് രോഗപ്രതിരോധശേഷി കുറവാണ്. കുട്ടികളെ വീടുകളില്‍ തന്നെ നിര്‍ത്തുന്നതും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യുന്നതാണ് അഭികാമ്യം,“ സംസ്ഥാന ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥന് പറഞ്ഞു.
നിലവില്‍ സംസ്ഥാനത്ത് പല ജില്ലകളിലും വാരാന്ത്യ കര്‍ഫ്യു നിലനില്‍ക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ളവര്‍ക്ക് പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പുറമേ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്.ടി.പി.സി.ആര് ഫലവും സംസ്ഥാനത്ത് പ്രവേശിക്കാന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
കര്‍ണാടകയില്‍ 1500 കേസുകളാണ് കഴിഞ്ഞ ഒരു മാസമായി ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പുതിയ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ ബസവരാജ ബൊമെ വാക്സിന് തോത് മാസത്തില്‍ 65 ലക്ഷം എന്നത് ഒരു കോടിയാകുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം 1338 കോവിഡ് കേസുകളും 31 മരണവുമാണ് ചൊവ്വാഴ്ച സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല