1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2024

സ്വന്തം ലേഖകൻ: നിശ്ചിത സമയപരിധിക്കുള്ളില്‍ ബയോമെട്രിക് വിരലടയാളം പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെടുന്ന പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമുള്ള എല്ലാ ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നല്‍കി. പൗരന്മാര്‍ 2024 സെപ്റ്റംബര്‍ 30നകവും പ്രവാസികള്‍ക്ക് 2024 ഡിസംബര്‍ 31 നകവുമാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്.

എന്നാല്‍ പബ്ലിക് പ്രോസിക്യൂഷനോ ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍വെസ്റ്റിഗേഷനോ പ്രത്യേക നിയന്ത്രണങ്ങള്‍ എന്തെങ്കിലും ഏര്‍പ്പെടുത്താത്ത പക്ഷം ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവരുടെ യാത്രാ അവകാശത്തെ അത് ബാധിക്കില്ലെന്ന് മന്ത്രാലയം ഉറപ്പുനല്‍കി.

2023 മെയ് മാസത്തില്‍ ബയോമെട്രിക് ഫിംഗര്‍പ്രിന്‍റിങ് ആരംഭിച്ചതിനുശേഷം, 805,000ലധികം പൗരന്മാര്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കി. 171,000 പേര്‍ ഇനിയും രജ്‌സിറ്റര്‍ ചെയ്യാന്‍ ബാക്കിയുണ്ട്. പ്രവാസികളില്‍ 1,864,000 പേര്‍ ഇതിനകം വിരലടയാളം രേഖപ്പെടുത്തി. ഇനിയും 970,000 പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്യാത്തവരായി ഉണ്ട്. നിലവിലെ സാഹചര്യത്തില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും സമയപരിധിക്കകം ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു.

2016ല്‍ ആരംഭിച്ച ബയോമെട്രിക് വിരലടയാള പദ്ധതി വഴി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഹ്രസ്വകാല സന്ദര്‍ശകര്‍ക്കുമായി ഒരു സമഗ്രമായ ഡാറ്റാബേസ് സൃഷ്ടിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഈ ഡാറ്റാബേസ് വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കുന്നവരെ കണ്ടെത്തി തടയാനും ഇരട്ട ദേശീയതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാനും കോടതി നടപടികള്‍ നേരിടുന്ന വ്യക്തികളെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനും ഉപകാരപ്പെടും. ജിസിസിയിലും മറ്റ് രാജ്യങ്ങളിലും സമാനമായ രീതിയില്‍ ബയോമെട്രിക് രജിസ്‌ട്രേഷന്‍ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്.

അതേസമയം, അനധികൃത താമസക്കാരും ബയോമെട്രിക് വിരലടയാളം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ സിസ്റ്റങ്ങളുടെ ജനറല്‍ അഡ്മിനിസ്‌ട്രേഷനും അനധികൃത താമസക്കാര്‍ക്കായുള്ള സെന്‍ട്രല്‍ ഏജന്‍സിയും ഈ പ്രക്രിയയെ ഏകോപിപ്പിക്കും. പ്രത്യേകിച്ച് അനധികൃത താമസക്കാര്‍ യാത്ര ചെയ്യുമ്പോഴോ സെക്യൂരിറ്റി കാര്‍ഡുകള്‍ പുതുക്കുമ്പോഴോ മറ്റ് ഔദ്യോഗിക ഇടപാടുകള്‍ നടത്തുമ്പോഴോ വിരലടയാളം രേഖപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

സമയപരിധിക്ക് ശേഷം, ബയോമെട്രിക് വിരലടയാള പ്രക്രിയ പൂര്‍ത്തിയാക്കാത്ത ഏതൊരു വ്യക്തിയുടെയും എല്ലാ മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ ഏജന്‍സികളിലും ബാങ്കുകളിലും ലിസ്റ്റഡ് കമ്പനികളിലുമുള്ള ഇടപാടുകള്‍ തടയപ്പെടും. ഭിന്നശേഷിക്കാരെയും കിടപ്പിലായവരെയും ഉള്‍ക്കൊള്ളാന്‍, ആഭ്യന്തര മന്ത്രാലയം, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റവുമായി സഹകരിച്ച് മൊബൈല്‍ ബയോമെട്രിക് ഫിംഗര്‍പ്രിന്‍റിങ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇതുവരെ 1300 ഗുണഭോക്താക്കള്‍ ഈ സേവനം പ്രയോജനപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. മിതമായതും ഗുരുതരവുമായ വൈകല്യമുള്ളവര്‍ക്ക്, ബയോമെട്രിക് വിരലടയാളത്തിനുള്ള രേഖകള്‍ സമര്‍പ്പിക്കുന്നത് വാട്സ്ആപ്പ് വഴി ചെയ്യാമെന്ന് മന്ത്രാലയം അറിയിച്ചു. ആവശ്യമായ രേഖകള്‍ ലഭിച്ചുകഴിഞ്ഞാല്‍, മൊബൈല്‍ വിരലടയാള സേവനങ്ങള്‍ക്കായി അപ്പോയിന്‍റ്മെന്‍റ് ഷെഡ്യൂള്‍ ചെയ്യും.

പൗരന്മാര്‍ക്ക് വിരലടയാള രജിസ്‌ട്രേഷനുള്ള സമയപരിധി അവസാനിക്കാന്‍ 21 ദിവസം മാത്രം ശേഷിക്കുന്നതിനാല്‍, വിരലടയാള കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം ദിവസവും രാവിലെ 8 മുതല്‍ രാത്രി 10 വരെ ദീര്‍ഘിപ്പിച്ചതായി മന്ത്രാലയം അറിയിച്ചു. കുവൈത്തില്‍ ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും തിരിച്ചറിയല്‍ പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിനുമുള്ള ഒരു സുപ്രധാന സംരംഭമാണ് ബയോമെട്രിക് വിരലടയാള പ്രക്രിയ. വിവിധ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത് ഒഴിവാക്കുന്നതിന് സമയപരിധിക്ക് മുമ്പ് രജിസ്‌ട്രേഷന്‍ നിബന്ധകള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.