1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2024

സ്വന്തം ലേഖകൻ: സൗദിയില്‍ ആംബുലന്‍സുകളും ഫയര്‍ എഞ്ചിനുകളും പോലുള്ള എമര്‍ജന്‍സി സര്‍വീസ് വാഹനങ്ങളുടെ ദൗത്യത്തിന് തടസ്സം സൃഷ്ടിക്കുന്നതിനെതിരെ സൗദി ട്രാഫിക് അധികൃതര്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. 500 റിയാല്‍ മുതല്‍ 900 റിയാല്‍ വരെ പിഴ ഈടാക്കാവുന്ന ട്രാഫിക് കുറ്റകൃത്യമായാണ് ഈ നിയമ ലംഘനം കണക്കാക്കപ്പെടുകയെന്ന് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്നതിന് മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ഡയറക്ടറേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. എമര്‍ജന്‍സി വാഹനങ്ങള്‍ ഡ്യൂട്ടിയിലായിരിക്കുന്ന സമയത്ത് അവയെ പിന്തുടര്‍ന്ന് വാഹനമോടിക്കുന്നത് ശരിയല്ലാത്ത പെരുമാറ്റമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. റോഡ് നിയമ ലംഘകരെ തടയാനും ഗതാഗതക്കുരുക്ക് തടയാനുമുള്ള കര്‍ശനമായ നടപടികള്‍ കൈക്കൊള്ളാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ മുന്നറിയിപ്പ്.

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി സൗദി അധികൃതര്‍ അടുത്തിടെ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരായ പിഴകള്‍ കര്‍ശനമാക്കിയിരുന്നു. നിയുക്ത പെഡെസ്ട്രിയന്‍ ക്രോസിംഗുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കാതിരിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 100 റിയാല്‍ മുതല്‍ 150 റിയാല്‍ വരെ പിഴ ചുമത്തുന്നത് ഉള്‍പ്പെടെയാണിത്.

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് 900 റിയാല്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണെന്നും വ്യക്തമല്ലാത്തതോ കേടായതോ ആയ നമ്പര്‍ പ്ലേറ്റുള്ള വാഹനം ഓടിക്കുന്നത് 1,000 മുതല്‍ 2,000 റിയാല്‍ വരെ പിഴ ലഭിക്കാവുന്ന ട്രാഫിക് നിയമലംഘനമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സൗദി അറേബ്യയില്‍ കാര്‍ സ്റ്റണ്ടുകള്‍ നിയമവിരുദ്ധമാണ്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ആദ്യമായി പിടിക്കപ്പെട്ടാല്‍ 15 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും 20,000 റിയാല്‍ പിഴ ഈടാക്കുകയും ചെയ്യും.

നിയമലംഘനം ആവര്‍ത്തിച്ചാല്‍, വാഹനം ഒരു മാസത്തേക്ക് കണ്ടുകെട്ടുകയും 40,000 റിയാല്‍ പിഴ ചുമത്തുകയും ചെയ്യും. അതിനു പുറമെ, കേസ് കോടതിയിലേക്ക് റഫര്‍ ചെയ്യും. ചിലപ്പോള്‍ കോടതി ഇത്തരം കേസുകളില്‍ തടവ് ശിക്ഷ വിധിച്ചേക്കാമെന്നും അധികൃതര്‍ അറിയിച്ചു. 2023ല്‍ രാജ്യത്ത് ട്രാഫിക് അപകടങ്ങളില്‍ നിന്നുള്ള മരണങ്ങള്‍ 50 ശതമാനവും പരിക്കുകള്‍ 35 ശതമാനവും കുറഞ്ഞതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് സൗദി ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജില്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.