സ്വന്തം ലേഖകൻ: കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൂടാതെ അധിക ഇറക്കുമതി തീരുവകളെക്കുറിച്ചുള്ള പ്രഖ്യാപനവും ഈ ആഴ്ച അവസാനം പ്രതീക്ഷക്കുന്നുണ്ട്.
‘അമേരിക്കയിലേക്ക് വരുന്ന ഏതൊരു സ്റ്റീലിനും 25 ശതമാനം തീരുവ ഉണ്ടായിരിക്കും’ സൂപ്പർ ബൗളിനായി ഫ്ലോറിഡയിൽ നിന്ന് ന്യൂ ഓർലിയാൻസിലേക്കുള്ള യാത്രാമധ്യേ എയർഫോഴ്സ് വണ്ണിൽ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അലൂമിനിയത്തിനും സമാനമായ വ്യാപാര പിഴകൾ ബാധകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നാളെയോ മറ്റന്നാളോ പരസ്പര താരിഫുകൾ അവതരിപ്പിക്കാനുള്ള പദ്ധതികളെക്കുറിച്ചും ട്രംപ് സൂചന നൽകി. മറ്റ് രാജ്യങ്ങൾ യുഎസ് ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തുമ്പോൾ വിദേശ ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തേണ്ടിവരുമെന്നാണ് ഇതിനർഥം. “അവർ ഞങ്ങളിൽ നിന്ന് 130 ശതമാനം ഈടാക്കുകയും നമ്മൾ അവരിൽ നിന്ന് ഒന്നും ഈടാക്കാതിരിക്കുകയും ചെയ്താൽ, അത് അങ്ങനെ തന്നെ തുടരാൻ പോകുന്നില്ല,” ട്രംപ് പറഞ്ഞു.
അതേസമയം, ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം തീരുവ ഏർപ്പെടുത്തിക്കൊണ്ട് ഡോണൾഡ് ട്രംപ് ഇതിനകം മുന്നോട്ട് പോയിട്ടുണ്ട്. ടെമു, ഷെയിൻ പോലുള്ള ഫാസ്റ്റ്-ഫാഷൻ കമ്പനികൾ ഇറക്കുമതി ചെയ്യുന്ന ചെറിയ പാക്കേജുകളുടെ താരിഫ് കസ്റ്റംസ് അധികൃതർ നടപ്പിലാക്കുന്നതിനുള്ള ഒരു മാർഗം കണ്ടെത്തുന്നതുവരെ മാറ്റിവയ്ക്കുമെന്ന് വെള്ളിയാഴ്ച ട്രംപ് വെളിപ്പെടുത്തി. ഈ ചെറിയ കയറ്റുമതികളെ മുമ്പ് താരിഫുകളിൽ നിന്ന് ഒഴിവാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല