
സ്വന്തം ലേഖകൻ: ആറാം ഘട്ട ബന്ദി കൈമാറ്റത്തിൻ്റെ ഭാഗമായി നാളെ മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേരുകൾ ഹമാസ് പുറത്തുവിട്ടു. ബന്ദികളാക്കിയ മൂന്ന് പേരുടെ പേരുകൾ ലഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് സ്ഥിരീകരിച്ചു. വെടിനിർത്തൽ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഇസ്രയേൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് മൂന്ന് ബന്ദികളെ കൂടി മോചിപ്പിക്കുന്നത് വൈകിപ്പിക്കാൻ ഹമാസ് ആലോചിച്ചത്. ബന്ദികളുടേയും തടവുകാരുടേയും അടുത്ത ഷെഡ്യൂൾ കൈമാറ്റം അനിശ്ചിതമായി വൈകിപ്പിക്കുമെന്ന് ഹമാസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ശനിയാഴ്ച ഉച്ചയോടെ ഹമാസ് ഞങ്ങളുടെ ബന്ദികളെ തിരിച്ചയച്ചില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിക്കുമെന്നും ഹമാസിനെ പരാജയപ്പെടുത്തുന്നത് വരെ യുദ്ധം തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. ഗാസ മുനമ്പിലും പരിസരത്തും സൈന്യത്തിന്റെ എണ്ണം വർധിപ്പിക്കാൻ നെതന്യാഹു ഉത്തരവിട്ടിരുന്നു. ശനിയാഴ്ച ബന്ദികളെ വിട്ടയയ്ക്കുന്നത് നിർത്തലാക്കുമെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ ധാരണ ലംഘിക്കുന്നത് ഇസ്രയേല്‍ ആണെന്ന് ഹമാസ് ആരോപിച്ചു.
ഇസ്രയേലും ഹമാസും തമ്മിലുള്ള തർക്കത്തെ തുടർന്ന് ഗാസ വെടിനിർത്തൽ കരാർ അനിശ്ചിതത്വത്തിലായിരുന്നു. ശനിയാഴ്ചയ്ക്കകം എല്ലാ ബന്ദികളെയും വിട്ടയക്കണമെന്ന് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, താൻ ആവശ്യപ്പെട്ടതുപോലെ ബാക്കിയുള്ള എല്ലാ ബന്ദികളെ ഹമാസ് മോചിപ്പിക്കാൻ സാധ്യതയില്ലെന്ന് ട്രംപ് പ്രതികരിച്ചു. ജനുവരി 19ന് വെടിനിര്‍ത്തലിന്റെ ഒന്നാംഘട്ടം പ്രാബല്യത്തില്‍ വന്നതു മുതല്‍ ബന്ദികളെ ഹമാസ് വിട്ടയച്ചു തുടങ്ങിയിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ ധാരണ ഇസ്രയേല്‍ ലംഘിക്കുന്നതായി ആരോപിച്ചാണ് ബന്ദികളെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിട്ടയക്കില്ലെന്ന് ഹമാസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല