![](https://www.nrimalayalee.com/wp-content/uploads/2021/11/China-US-Global-Asset.jpg)
സ്വന്തം ലേഖകൻ: രണ്ട് പതിറ്റാണ്ടിനിടെ ആഗോള സമ്പത്ത് മൂന്നിരട്ടിയായി വർധിച്ചതായി വിലയിരുത്തൽ. ലോകവരുമാനത്തിന്റെ 60ശതമാനത്തിലേറെ പ്രതിനിധീകരിക്കുന്ന പത്ത് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാണ് മക്കിൻസി ആൻഡ് കമ്പനി റിപ്പോർട്ട് തയ്യാറാക്കിയത്.
2000ലെ 156 ലക്ഷം കോടി ഡോളറിൽനിന്ന് ലോകമെമ്പാടുമുള്ള ആസ്തി 2020ൽ 514 ലക്ഷം കോടി ഡോളറായാണ് ഉയർന്നത്. വർധനവിന്റെ മൂന്നിലൊന്ന് ചൈനയുടെ സംഭാവനയാണ്. 2000ലെ ഏഴ് ലക്ഷം കോടി ഡോളറിൽനിന്ന് 120 ലക്ഷം കോടിയായാണ് ചൈനയുടെ സമ്പത്ത് വർധിച്ചത്. യുഎസിന്റെ ആസ്തി ഈ കാലയളവിൽ ഇരട്ടിയലധികം വർധിച്ച് 90 ലക്ഷം കോടി ഡോളറായി.
ഇരു രാജ്യങ്ങളിലിലും സമ്പത്തിന്റെ മൂന്നിൽ രണ്ടുഭാഗവും സമ്പന്നരായ 10ശതമാനം കുടുംബങ്ങളുടെ കൈവശമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മക്കിൻസിയുടെ കണക്കനുസരിച്ച് ആഗോള ആസ്തിയുടെ 68ശതമാനവും റിയൽ എസ്‌റ്റേറ്റിലാണ്. അടിസ്ഥാന സൗകര്യങ്ങൾ, യന്ത്രസാമഗ്രികൾ, മറ്റ് ഉപകരണങ്ങൾ എന്നിവയിലും ബൗദ്ധിക സ്വത്തവകാശം, പേറ്റന്റ് എന്നിവയിലും സമ്പത്ത് സന്തുലിതാവസ്ഥ നിലനിർത്തുന്നുണ്ട്.
ബാധ്യതകളുമായി തട്ടിക്കിഴിക്കേണ്ടതിനാൽ ആഗോള സമ്പത്ത് കണക്കുകൂട്ടുന്നതിന് സാമ്പത്തിക ആസ്തികൾ പരിഗണിച്ചിട്ടില്ല. രണ്ടുപതിറ്റാണ്ടായി അറ്റാദായത്തിലുണ്ടായ വർധന ആഗോള മൊത്തം ആഭ്യന്തര ഉത്പാദനത്തെ മറികടന്നു. പലിശനിരക്കിലെ കുറവുമൂലം വസ്തുവിലയിൽ വർധനവ് രേഖപ്പെടുത്തിയതാണ് അതിന് സഹായിച്ചത്. വസ്തു വിലയിലെ കുതിപ്പുമൂലം പലർക്കും വീട് സ്വന്തമാക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായി. അത് പലരെയും സാമ്പത്തിക പ്രതിസന്ധിയിലാക്കുകയുംചെയ്തു.
എവർഗ്രാൻഡെ പോലുള്ള വൻകിട റിയൽഎസ്‌റ്റേറ്റ് സ്ഥാപനങ്ങളുടെ കടവുമായി ബന്ധപ്പെട്ട് ചൈനയും സമാനമായ പ്രശ്‌നങ്ങൾ നേരിട്ടേക്കാമെന്നും മക്കിൻസി പറയുന്നു. കൂടുതൽ ഉത്പാദനക്ഷമമായ മേഖലകളിൽ നിക്ഷേപം പ്രയോജനപ്പെടുത്തി ആഗോളതലത്തിൽ ജിഡിപി വിപുലീകരിക്കുന്നതിനാണ് അനുയോജ്യമെന്ന് റിപ്പോർട്ടിൽ വിലയിരുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല