
സ്വന്തം ലേഖകൻ: താനൂര്‍ ബോട്ട് ദുരന്തത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. യാത്രയ്ക്ക് അനുമതിയുണ്ടായിരുന്നത് 22 പേര്‍ക്ക് മാത്രമെന്ന് റിപ്പോര്‍ട്ട്. യാത്ര ചെയ്തത് 37 പേരെന്നും മലപ്പുറം ജില്ലാ കലക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബോട്ടില്‍ ആളെ കയറ്റുന്നിടത്ത് എത്രപേരെ കയറ്റാനാകുമെന്ന് എഴുതിവയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുമ്പോള്‍ കോടതി വിമര്‍ശനത്തിന് വിധേയമാകുന്നു. കോടതിക്കുനേരെ ശക്തമായ സൈബര്‍ ആക്രമണം നടക്കുന്നു. ഇതില്‍ അഭിഭാഷകര്‍ക്കും പങ്കുണ്ട്. തുടര്‍ച്ചയായി ദുരന്ത വാര്‍ത്തകള്‍ വരുമ്പോള്‍ മനസു മടുക്കുന്നെന്നും കോടതി പറഞ്ഞു. അഡ്വ. വി.എം. ശ്യാംകുമാറിനെ കേസിൽ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയമിച്ചു.
അതിനിടെ തൂവൽതീരത്ത് പൂരപ്പുഴയിലുണ്ടായ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് 4 പേർകൂടി അറസ്റ്റിൽ. ബോട്ട് സർവീസ് മാനേജർ താനൂർ മലയിൽ വീട്ടിൽ അനിൽകുമാർ (48), ടിക്കറ്റ് കൊടുക്കുന്ന തൊഴിലാളി പരിയാപുരം കൈതവളപ്പിൽ ശ്യാംകുമാർ (35), യാത്രക്കാരെ വിളിച്ചുകയറ്റാൻ സഹായിച്ചിരുന്ന അട്ടത്തോട് പൗറാജിന്റെപുരയ്ക്കൽ ബിലാൽ (32), മറ്റൊരു ജീവനക്കാരനായ എളാരൻ കടപ്പുറം വടക്കയിൽ സവാദ്(41) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല