1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2024

സ്വന്തം ലേഖകൻ: കഴിഞ്ഞ വെള്ളിയാഴ്ച കംപ്യൂട്ടർ ശൃംഖലയുടെ തകരാറിനെ തുടർന്ന് വിമാനങ്ങൾ വൈകിയത് മൂലം ബുദ്ധിമുട്ടിയ യാത്രക്കാർക്ക് നഷ്ടപരിപരിഹാരം ലഭിക്കുമെന്നു പ്രതീക്ഷ. സൗദിയിലെ വിമാനകമ്പനികൾ തങ്ങളുടെ യാത്രക്കാർക്ക് വിമാനം വൈകിയാൽ നഷ്ടപരിഹാരം നൽകുന്നതിന് നിയമപ്രകാരം പ്രതിജ്ഞാബദ്ധമാണെന്ന് വെളിപ്പെടുത്തി.

6 മണിക്കൂറിൽ കൂടുതൽ വൈകുന്ന വിമാനങ്ങളിലെ യാത്രക്കാർക്ക് 750 റിയാൽ വരെ നഷ്ടപരിഹാരവും ഭക്ഷണവും ഹോട്ടൽ താമസ സൗകര്യവും നൽകണമെന്നാണ് ചട്ടങ്ങളിൽ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ലോകവ്യാപകമായി ബാധിച്ച സാങ്കേതിക തകരാർ തങ്ങളുടെ ചില വിമാന സർവീസുകളെ ബാധിച്ചതായും തൻമൂലം വൈകിയതായും സൗദിയിൽ പ്രവർത്തിക്കുന്ന നിരവധി രാജ്യാന്തര വിമാനകമ്പനികള്‍ അറിയിച്ചിരുന്നു. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ(ഗാക) ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായിട്ടുള്ള നഷ്ടപരിഹാരത്തിന് യാത്രക്കാർക്ക് അർഹതയുണ്ടെന്നുമാണ് എയർലൈനുകളുടെ നിലപാട്.

ലോകമെമ്പാടുമുള്ള വ്യോമയാന മേഖലയിലെ തടസ്സം തങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് സൗദി എയർലൈൻസ് സ്ഥിരീകരിച്ചപ്പോൾ, തങ്ങളുടെ സേവനങ്ങളെയും പ്രവർത്തനങ്ങളെയും ഈ തടസ്സം ബാധിച്ചതായി ഫ്ലൈനാസ് സൂചിപ്പിച്ചിരുന്നു. ഇതിനിടെ എയർപോർട്ട്സ് ഹോൾഡിങ് കമ്പനി യാത്രക്കാരോട് എയർ കാരിയറുകളുമായി ബന്ധപ്പെടാനും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അംഗീകരിച്ച യാത്രക്കാരുടെ അവകാശങ്ങളുടെ പട്ടിക അവലോകനം ചെയ്യാനും ആവശ്യപ്പെട്ടിരുന്നു.

ഫ്ലൈനാസ് അറിയിച്ചത് തങ്ങളുടെ നിയന്ത്രണത്തിനപ്പുറമുള്ള ഈ ആഗോള തകർച്ച മൂലമുണ്ടായ ആശയക്കുഴപ്പത്തിന് ഞങ്ങളുടെ യാത്രാ അതിഥികളോട് ക്ഷമ ചോദിക്കുന്നു വെന്നും, ഈ അടിയന്തര സാഹചര്യത്തെക്കുറിച്ച് അവർ മനസ്സിലാക്കിയതിന് അവർക്ക് നന്ദി പറയുന്നുവെന്നുമാണ്. കൂടാതെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ കസ്റ്റമർ റൈറ്റ്സ് പ്രൊട്ടക്ഷൻ റഗുലേഷൻസ് അനുസരിച്ച് യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുമുള്ള ഫ്ലൈനാസിന്റെ പ്രതിബദ്ധത ഞങ്ങൾ സ്ഥിരീകരിക്കുന്നുവെന്നും വിമാനകമ്പനി വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിലേക്കുള്ള നിരവധി വിമാന സർവീസുകളെയും സാങ്കേതിക പ്രശ്നം ബാധിച്ചിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പേസ് ജെറ്റ് എന്നിവർ ഇത് സംബന്ധിച്ചുള്ള അറിയിപ്പുകള്‍ നൽകിയിരുന്നു. ചെക്ക് ഇൻ ചെയ്യുന്നതിനും ബോർഡിങ് എന്നിവിയ്ക്കും കാലതാമസം നേരിടുമെന്നാണ് അറിയിപ്പ് കൊടുത്തിരുന്നത്. 2023 നവംബർ 20-ന് സൗദിയിൽ പ്രാബല്യത്തിൽ വന്ന സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ യാത്രക്കാരുടെ അവകാശ സംരക്ഷണ റഗുലേഷൻ പ്രകാരം വിമാനം 6 മണിക്കൂറിലധികം വൈകിയ 750 റിയാൽ വരെ സാമ്പത്തിക നഷ്ടപരിഹാരത്തിന് പുറമെ, ലഘുഭക്ഷണം, ഭക്ഷണം, ഹോട്ടൽ താമസം, യാത്രാസൗകര്യം എന്നിവ നൽകണം എന്നാണ് ചട്ടം.

വിമാനം പുറപ്പെടാൻ രണ്ട് മണിക്കൂറിൽ കൂടുതൽ വൈകിയാൽ, യാതൊരു തരത്തിലുള്ള ഫീസും കുറയ്ക്കാതെ യാത്രക്കാർക്ക് വിമാനകമ്പനിയുമായുള്ള ടിക്കറ്റ് കരാർ അവസാനിപ്പിക്കാനും ടിക്കറ്റ് മൂല്യത്തിൻന്റെ തുകയുടെ റീഫണ്ട് നേടാനും കഴിയും. വിമാനത്തിന്റെ കാലതാമസം 5 മണിക്കൂറിൽ കൂടുതൽ നീണ്ടു നിൽക്കുന്ന പക്ഷം വിമാനം പറക്കുന്നത് റദ്ദാക്കിയതായി കണക്കാക്കുകയും യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുമുണ്ടെന്നും ചട്ടം ഉറപ്പ് നൽകുന്നു.

വിമാനം 6 മണിക്കൂറോ അതിൽ കൂടുതലോ വൈകിയാൽ വിമാനകമ്പനിയിൽ നിന്നും ഹോട്ടൽ താമസവും,അവിടേക്ക് പൊകുവാനും തിരികെ വിമാനത്താവളത്തിലേക്കു മടങ്ങിവരാനുള്ള യാത്രാ സൗകര്യം ആവശ്യപ്പെടാനും യാത്രക്കാരന് അർഹതയുണ്ട്. വിമാനം റദ്ദാക്കിയാൽ , ക്യാൻസലേഷൻ അറിയിപ്പ് യാത്രക്കാരന് നൽകുന്ന കാലയളവ് അനുസരിച്ച് സാമ്പത്തിക നഷ്ടപരിഹാരം ടിക്കറ്റ് വിലയുടെ 150% വരെ വർധിക്കും. എന്നാൽ ആഗോള സാങ്കേതിക തകരാർ കാരണം വിമാനക്കമ്പനികൾ ഫ്ലൈറ്റ് റദ്ദാക്കിയതായി റിപ്പോർട്ട് ചെയ്തിട്ടില്ല എന്നുളളത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.