1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2023

സ്വന്തം ലേഖകൻ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പാകിസ്താനിലെ കറാച്ചിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യനില ഗുരുതരമായതോടെ രണ്ടുദിവസം മുമ്പാണ് ആശുപത്രിയില്‍ എത്തിച്ചച്ചത് എന്നാണ് വിവരം. ആശുപത്രിയും പരിസരവും കനത്ത സുരക്ഷയിലാണ്. വിഷബാധ ഏറ്റുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, ദാവൂദിന് വിഷബാധയേറ്റെന്ന വാര്‍ത്തകള്‍ ബന്ധുക്കള്‍ നിഷേധിച്ചുവെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.

ആശുപത്രി കെട്ടിടത്തിലെ ഒരു നിലയില്‍ ദാവൂദ് മാത്രമാണുള്ളത്. അടുത്ത ബന്ധുക്കള്‍ക്കും ഉന്നത ആശുപത്രി അധികൃതര്‍ക്കും മാത്രമാണ് ഇവിടേക്കുപ്രവേശനം. ദേശീയ, അന്തര്‍ദേശീയ മാധ്യങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്. ദാവൂദിന് വിഷബാധയേറ്റതായി സമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. എന്നാല്‍, സ്ഥിരീകരണമുണ്ടായിട്ടില്ല.

പുറത്തുവരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ദാവൂദിന്റെ അടുത്ത ബന്ധുക്കളായ അലി ഷാ പാര്‍ക്കറുമായും സാജിദ് വഗ്ലെയുമായും ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് മുംബൈ പോലീസ്.

കറാച്ചിയിലെ അബ്ദുള്ള ഖാസി ബാബ ദര്‍ഗയ്ക്ക് പിറകിലെ റഹിംഫക്കിക്ക് സമീപം പ്രതിരോധ മേഖലയിലാണ് ദാവൂദിന്റെ താമസമെന്ന് സഹോദരി ഹസീന പാര്‍ക്കറുടെ മകന്‍ അലി ഷാ പാര്‍ക്കര്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ ശ്രമിച്ച കേസിലായിരുന്നു എന്‍.ഐ.എ. ദാവൂദിന്റെ സഹോദരീപുത്രനില്‍നിന്നും മൊഴിയെടുത്തത്.

ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍നിന്ന് വീണ്ടും വിവാഹം കഴിച്ചതായും ഇയാള്‍ മൊഴിനല്‍കിയിരുന്നു. ആരുമായും ദാവൂദ് ബന്ധം പുലര്‍ത്താറില്ല. ദാവൂദ്-മയ്സാബിന്‍ ദമ്പതിമാര്‍ക്ക് മഹ്രൂഖ്, മെഹ്റിന്‍, മസിയ എന്നീ മൂന്ന് പെണ്‍മക്കളും മോഹിന്‍ നവാസ് എന്ന മകനുമാണുള്ളത്. മുന്‍ പാക് ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദിന്റെ മകന്‍ ജുനൈദാണ് മഹ്രൂഖിന്റെ ഭര്‍ത്താവ്. ദാവൂദിന് നാല് സഹോദരന്മാരും നാല് സഹോദരികളുമാണ് ഉള്ളതെന്നും അലി ഷാ പാര്‍ക്കറുടെ മൊഴിയില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.