
സ്വന്തം ലേഖകൻ: ജര്‍മന്‍ നഗരമായ സോളിംഗനില്‍ ഉത്സവാഘോഷത്തിനിടെ അക്രമിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ചുകാരനാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതിന് പുറമെ എട്ടോളം പേര്‍ക്ക് പരുക്കേറ്റതായും ഇതില്‍ നാലുപേരുടെ നില ഗുരുതരമായി തുടരുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പതിനഞ്ചുകാരനാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സൂചനകള്‍ നല്‍കുമ്പോഴും മറ്റ് വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഒന്നിലധികം ഇടങ്ങളില്‍ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇതും അധികൃതര്‍ സ്ഥിരീകരിക്കുന്നില്ല.
സോളിംഗനില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ആക്രമണം അരങ്ങേറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അജ്ഞാതനായ അക്രമി ആളുകളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ഇരയായവരില്‍ മിക്കവര്‍ക്കും കഴുത്തിനാണ് കുത്തേറ്റിരിക്കുന്നത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട അക്രമിക്ക് വേണ്ടി തിരിച്ചില്‍ ശക്തമായി തുടരുന്നതിനിടെയാണ് പതിനഞ്ചുകാരന്‍ പിടിയിലായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത്.
സോളിംഗന്‍ നഗരത്തിന്റെ 650-ാം വാര്‍ഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ആരംഭിച്ച് ഞായറാഴ്ച വരെ നടക്കേണ്ടിയിരുന്ന ആഘോഷങ്ങളുടെ ആദ്യ ദിനത്തില്‍ തന്നെയാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉത്സവത്തിന്റെ ബാക്കി ഭാഗങ്ങള്‍ അധികൃതര്‍ റദ്ദാക്കി. വലിയ ആക്രമണങ്ങള്‍ അരങ്ങേറിയെങ്കിലും സംഭവത്തില്‍ ഭീകരവാദ ബന്ധം എന്നതിലുള്‍പ്പെടെ സുചകളിലെന്നും പോലീസ് പറയുന്നു. ആക്രമണം സംബന്ധിച്ച് മുന്നറിയിപ്പുകള്‍ ഒന്നും ലഭിച്ചിരുന്നില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല