സ്വന്തം ലേഖകൻ: ഡൽഹിയിൽ മൂന്നുനിലക്കെട്ടിടത്തിൽ വെള്ളിയാഴ്ചയുണ്ടായ തീപ്പിടിത്തത്തിൽ 27 പേർ വെന്തുമരിച്ചു. പടിഞ്ഞാറൻ ഡൽഹിയിലെ മുണ്ട്കയിൽ വൈകീട്ട് നാലേ മുക്കാലോടെയാണ് സംഭവം. തീപ്പിടിത്തത്തിന്റെ കാരണം എന്താണെന്ന് ഇനിയും വ്യക്തമല്ല. ഒന്നാം നിലയിലെ സി.സി.ടി.വി. നിർമാണ യൂണിറ്റിലായിരുന്നു അഗ്‌നിബാധ.
മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കെട്ടിടത്തിൽ കുടുങ്ങിയ 70 പേരെ രക്ഷപ്പെടുത്തി. കെട്ടിട ഉടമകളായ ഹരീഷ് ഗോയൽ, വരുണ്‍ ഗോയൽ എന്നിവരെ അറസ്റ്റ് ചെയ്തു. മുണ്ട്ക മെട്രോ സ്റ്റേഷനു സമീപത്താണ് മൂന്നുനിലക്കെട്ടിടം. വിവിധ കമ്പനികൾക്ക് ഓഫീസ് പ്രവർത്തിക്കാൻ വാടകയ്ക്കു നൽകാറുള്ളതാണ് ഈ കെട്ടിടമെന്ന് അധികൃതർ അറിയിച്ചു.
തീപിടിത്തത്തിനു കാരണക്കാരായവരെ വെറുതെ വിടില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്കു 10 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്തും.
രിച്ചവരെ തിരിച്ചറിയാൻ ഡൽഹി സർക്കാർ സഹായിക്കുമെന്നു കേജ്‌രിവാൾ പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രി ദുരന്ത സ്ഥലത്തെത്തിയത്. തീപിടിത്തത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാൽ ട്വിറ്ററില്‍ കുറിച്ചു. ‘നിരവധി പേരെ രക്ഷിക്കാൻ സാധിച്ചെങ്കിലും വിലപ്പെട്ട കുറേ ജീവനുകൾ നഷ്ടമായി. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാന്‍ നടപടികൾ സ്വീകരിക്കണം’– ബൈജാൽ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല