1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2024

സ്വന്തം ലേഖകൻ: ലോകമെമ്പാടുമുണ്ടായ മൈക്രോസോഫ്റ്റ് സെക്യൂരിറ്റി വീഴ്ച ബ്രിട്ടനിലും ജനജീവിതം താളംതെറ്റിച്ചു. ജിപി ക്ലിനിക്കുകൾ, ഫാർമസികൾ, വിമാനത്താവളങ്ങൾ എന്നിവയുടെ പ്രവർത്തനത്തെയാണ് സൈബർ സ്തംഭനാവസ്ഥ പ്രതികൂലമായി ബാധിച്ചത്. ഇന്നലെ രാവിലെ മുതൽ ജിപി ക്ലിനിക്കുകളുടെ പ്രവർത്തനം ഏതാണ്ട് പൂർണമായി നിലച്ചു. ഇതോടെ അപ്പോയ്ന്റ്മെന്റുകളും ബ്ലഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള പരിശോധനകളും രാവിലെ മുതൽ നിലച്ചു. ഓൺലൈൻ പ്രസിക്രിപ്ഷനുകൾ പ്രവർത്തനരഹിതമായതോടെ രോഗികൾക്ക് മരുന്ന് ലഭിക്കാൻ പേപ്പർ പ്രസിക്രിപ്ഷനുകൾ ആവശ്യമായി വന്നു.

വ്യോമ – റെയിൽ ഗതാഗതത്തെയും സൈബർ സ്തംഭനാവസ്ഥ പ്രതികൂലമായി ബാധിച്ചു. ഹീത്രൂ, ഗാട്ട്വിക്ക്, സ്റ്റാൻസ്റ്റഡ്, മാഞ്ചസ്റ്റർ, ബർമിങ്ങാം, ഗ്ലാസ്കോ തുടങ്ങി രാജ്യത്തെ ഒട്ടുമിക്ക പ്രധാന വിമാനത്താവളങ്ങളിലും ചെക്കിങ് സംവിധാനം അവതാളത്തിലായി. ഹീത്രൂവിൽ നിന്നുള്ള അൻപതിലേറെ സർവീസുകൾ ഇന്നലെ റദ്ദാക്കി. ഇവിടെനിന്നും പുറപ്പെടുന്ന സർവീസുകളേക്കാൾ ഇവിടേക്ക് വരുന്ന സർവീസുകളെയാണ് പ്രതിസന്ധി കൂടൂതൽ പ്രതികൂലമായി ബാധിച്ചത്. പതിവുള്ള നൂറിലേറെ സർവീസുകൾ ഇന്നലെ ഹീത്രൂവിലേക്ക് എത്തിയില്ല. ആയിരക്കണക്കിന് യാത്രക്കാരാണ് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയത്. ഹീത്രുവിലും ഗാട്ട്വിക്കിലും ചെക്കിങ്ങിന് സമയദൈർഘ്യം അനുഭവപ്പെട്ടു.

സമ്മർ ഹോളിഡേ ആരംഭിച്ച സാഹചര്യത്തിൽ ഇന്നലെ വിമാനത്താവളങ്ങളിൽ പതിവിലേറെ തിരക്കുണ്ടായിരുന്നു. ഇതിനൊപ്പം സൌബർ ലോകത്തെ സ്തംഭനം കൂടിയായതോടെ വിമാനത്താവളങ്ങൾ അക്ഷരാർഥത്തിൽ ദുരിതക്കയമായി. നിരവധി റെയിൽ സർവീസകളും ഇന്നലെ വൈകിയാണ് ഓടിയത്. ബുക്കിങ്, ക്യാൻസലേഷൻ എന്നിവയ്ക്ക് ഏറെ കാലതാമസം അനുഭവപ്പെട്ടു. പല അണ്ടർഗ്രൗണ്ട് സർവീസുകളുടെയും സമയക്രമത്തിലും മാറ്റമുണ്ടായി. ബാങ്കിങ് മേഖലയിടെ പ്രവർത്തനവും താളം തെറ്റി. പല ബാങ്കുകളുടെയും ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങൾ മണിക്കൂറുകളോളം പ്രവർത്തിച്ചില്ല.

അതേസമയം മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കുന്ന ക്രൗഡ്സ്ട്രൈക്ക് സോഫ്റ്റ്‌വെയറിന്റെ തകരാർ മൂലം സംഭവിച്ച പ്രതിസന്ധിക്ക് ഇനിയും അയവ് വന്നിട്ടില്ലെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിസന്ധി ഉടലെടുത്ത് 30 മണിക്കൂർ പിന്നിട്ടിട്ടും പലയിടത്തും പ്രശ്നങ്ങൾ തുടരുകയാണ്. അതേസമയം മൈക്രോസോഫ്റ്റിന് സംഭവിച്ച തകരാർ ലോകത്ത് സംഭവിച്ചതിൽ വച്ച് ഏറ്റവും വലിയ ഐടി സ്തംഭനമാണെന്ന് ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.