
സ്വന്തം ലേഖകൻ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യാന്‍ ഇനി നാല് നാള്‍ മാത്രം. യു.എസ്. തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സിയില്‍ സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. അമേരിക്കയുടെ ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കാഴ്ചകള്‍ക്കാണ് സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വാഷിങ്ടണ്‍ ഡി.സി. സാക്ഷ്യം വഹിക്കുന്നത്.
അക്ഷരാര്‍ഥത്തില്‍ പഴുതടച്ച സുരക്ഷയ്ക്ക് നടുവിലാകും തിങ്കളാഴ്ച ട്രംപ് സത്യപ്രതിജ്ഞ ചെയ്യുക. സുരക്ഷാ സേനകളുടെ കണ്ണുവെട്ടിച്ച് ഒരീച്ചയ്ക്ക് പോലും കടക്കാന്‍ കഴിയാത്ത കോട്ടയായി വാഷിങ്ടണ്‍ ഡി.സി. മാറിയെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. നാല് വര്‍ഷം മുമ്പ് ജോ ബൈഡന്റെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ക്യാപിറ്റോള്‍ ഹില്ലിനുനേരെ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണവും മാസങ്ങള്‍ക്ക് മുമ്പ് ട്രംപിനുനേരെ ഉണ്ടായ വധശ്രമങ്ങളും ഉള്‍പ്പെടെ ഓര്‍മ്മയിലുള്ളതുകൊണ്ടാണ് സുരക്ഷാ ഏജന്‍സികള്‍ ഇത്രവലിയ മുന്നൊരുക്കം നടത്തുന്നത്.
യു.എസ്. സീക്രട്ട് സര്‍വീസും മറ്റ് നിയമനിര്‍വ്വഹണ ഏജന്‍സികളും ചേര്‍ന്ന് വാഷിങ്ടണ്‍ ഡി.സിയില്‍ 48 കിലോമീറ്റര്‍ നീളത്തില്‍ വേലി കെട്ടിയുയര്‍ത്തിക്കഴിഞ്ഞു. രാജ്യതലസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ ഈ വേലിക്ക് ഏഴടി ഉയരമാണുള്ളത്. ക്യാപിറ്റോള്‍ ഹില്‍ മുതല്‍ വൈറ്റ് ഹൗസ് വരെ ഏതാണ്ട് രണ്ട് കിലോമീറ്റര്‍ ദൂരത്തിലുള്ള എല്ലാ തെരുവുകളും ഇതിനകം അടച്ചുപൂട്ടിക്കഴിഞ്ഞു. ആക്രമണങ്ങള്‍ തടയാനായി കോണ്‍ക്രീറ്റ് ബാരിക്കേഡുകളും പടുകൂറ്റന്‍ വാഹനങ്ങളും ഉപയോഗിച്ചാണ് തെരുവുകള്‍ അടച്ചുപൂട്ടിയത്.
യു.എസ്. പ്രസിഡന്റ് സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ചരിത്രത്തില്‍ ഏറ്റവും സൈനികവത്കരിക്കപ്പെട്ട സത്യപ്രതിജ്ഞയാകും ഡൊണാള്‍ഡ് ട്രംപിന്റേത്. 7,800 സൈനികരെയാണ് സുരക്ഷയ്ക്കായി തലസ്ഥാനത്ത് വിന്യസിച്ചത്. തീര്‍ന്നില്ല, രാജ്യമെമ്പാടുനിന്നുമുള്ള 25,000 പോലീസ് ഉദ്യോഗസ്ഥരും സുരക്ഷ ഉറപ്പാക്കാനായി ഡി.സിയിലെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല