
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന്‍റെ ഭാഗമായി ദുബായ്, ദോഹ വിമാനത്താവളങ്ങൾക്കിടയിൽ ദിവസേന 6800ലധികം പേർ യാത്ര ചെയ്യുന്നുണ്ടെന്ന് ജി.ഡി.ആർ.എഫ്.എ ദുബായ് മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. വിവിധ ഡിപ്പാർട്മെന്‍റുകളുമായി കൈകോർത്ത് ഫുട്ബാൾ പ്രേമികൾക്ക് മികച്ച സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ദുബായ് വിമാനത്താവളത്തിൽ നിന്ന് ഹമദ്, ദോഹ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള സാധാരണ സർവിസുകൾക്കു പുറമേ സ്പെഷൽ, മാച് ഡേ ഷട്ടിൽ സർവിസുകൾ അടക്കം ദുബായിൽനിന്ന് ദിനേന നൂറിലധികം വിമാനങ്ങളാണ് പറക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫുട്‌ബാൾ കാണാനെത്തുന്നവർക്ക് മൾട്ടിപ്ൾ എൻട്രി വീസ സംവിധാനം ദുബായിൽ നിലവിലുണ്ട്. ദുബായ് വഴി രാജ്യത്തേക്കുള്ള ആരാധകരുടെ പ്രവേശനവും മടക്കവും വേഗത്തിലാക്കാൻ മികച്ച സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും അതിവേഗം എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെതന്നെ എയർപോർട്ടിൽ നിയോഗിച്ചിട്ടുണ്ടെന്നും അൽ മർറി വ്യക്തമാക്കി. 90 ദിവസത്തേക്കാണ് മൾട്ടിപ്ൾ എൻട്രി വീസ അനുവദിക്കുന്നത്.
ഫുട്‌ബാൾ പ്രേമികൾക്കും ദുബായിലെ പുതുവത്സരാഘോഷം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും ആകർഷകമായ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പാക്കേജ് നൽകുന്നതിന് ഒരുക്കം പൂർത്തിയായതായി ലഫ്. ജനറൽ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല