1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2024

സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ശമ്പളത്തിനു നികുതി ഏർപ്പെടുത്താൻ ഒരുങ്ങി ഒമാൻ. അടുത്ത വർഷം ഇൻകം ടാക്സ് ഏർപ്പെടുത്താനാണ് നീക്കം. 2020ൽ നിയമത്തിന്റെ കരട് തയാറായിരുന്നു. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ശൂറ കൗൺസിൽ കരട് നിയമം സ്റ്റേറ്റ് കൗൺസിലിനു കൈമാറി. ഭരണകൂടത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതിനു പിന്നാലെ 2025ൽ നികുതി ഏർപ്പെടുത്താനാണ് നീക്കം. ഭാവിയിൽ മറ്റു ഗൾഫ് രാജ്യങ്ങളിലും ആദായ നികുതി വന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന.

ഒമാൻ മാതൃക മറ്റു രാജ്യങ്ങളും പിന്തുടർന്നേക്കും. വരുമാനത്തിനു നികുതി ഇല്ലെന്നതാണ് പാശ്ചാത്യനാടുകളിൽ നിന്ന് ഗൾഫ് രാജ്യങ്ങളെ വേറിട്ടു നിർത്തുന്നത്. ഇവിടെ ലഭിക്കുന്ന ശമ്പളം അത്രയും നികുതി നൽകാതെ ഉപയോഗിക്കാം. അതേസമയം, ഇന്ധന വരുമാനത്തിനപ്പുറത്തേക്ക് വരുമാന സ്രോതസ്സുകൾ വികസിപ്പിക്കണമെന്നു രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങൾ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളെ വർഷങ്ങളായി ഉപദേശിക്കുന്നുണ്ട്.

ഇതിന്റെ ഫലമായി കഴിഞ്ഞ വർഷം 9% കോർപറേറ്റ് നികുതി യുഎഇയിൽ നടപ്പാക്കിയിരുന്നു. എന്നാൽ, ആദായനികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ചു യുഎഇ ചിന്തിക്കുന്നു പോലുമില്ലെന്നാണ് കഴിഞ്ഞ വർഷം ധനമന്ത്രി ഹാജി അൽ ഖൗരി പറഞ്ഞത്. ഒമാനിൽ നടപ്പാക്കുന്ന നികുതി സ്വദേശികളെയും ഭൂരിപക്ഷം പ്രവാസികളെയും ആദ്യ ഘട്ടത്തിൽ ബാധിക്കില്ലെന്നാണ് സൂചന. 5 – 9 ശതമാനമായിരിക്കും ആദായ നികുതിയായി പിരിക്കുക.

എന്നാൽ, നികുതിക്കുള്ള പ്രവാസികളുടെ വരുമാന പരിധി ഒരു ലക്ഷം ഡോളറും സ്വദേശികൾക്ക് 10 ലക്ഷം ഡോളറുമായിരിക്കുമെന്നാണ് വിവരം. കോർപറേറ്റ് ടാക്സ് ആദ്യം അവതരിപ്പിച്ചത് ഒമാനാണ്. 2009ൽ 12% ആയിരുന്ന കോർപറേറ്റ് നികുതി 2017ൽ 15 ശതമാനമായി ഉയർത്തി. കഴിഞ്ഞ വർഷമാണ് യുഎഇ കോർപറേറ്റ് നികുതിയിലേക്ക് കടന്നത്.

22 ലക്ഷം പ്രവാസികളാണ് ഒമാനിലുള്ളത്. ആകെ 52 ലക്ഷം വരുന്ന ഒമാൻ ജനസംഖ്യയുടെ 42.3 % പ്രവാസികളാണ്. ഇതിൽ 14 ലക്ഷം പേർ ജനറൽ ഡിപ്ലോമക്കാരാണ്. 2.14 ലക്ഷം പ്രവാസികൾക്കാണ് ബിരുദമോ ഉന്നത ഡിപ്ലോമയോ ഉള്ളത്. അതായത്, ഒരു ലക്ഷം ഡോളർ വരുമാനമുള്ള പ്രവാസികൾ വളരെ കുറവായിരിക്കുമെന്ന് ചുരുക്കം. മൊത്തം പ്രവാസികളിൽ 4.2 ശതമാനത്തിൽ താഴെയായിരിക്കും ആദായനികുതി നൽകേണ്ടി വരിക. നികുതി നൽകേണ്ട സ്വദേശികളുടെ എണ്ണവും 4.2 ശതമാനത്തിൽ താഴെയായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.