1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2024

സ്വന്തം ലേഖകൻ: ഖത്തറിൽ വാണിജ്യ, വ്യവസായ, വ്യാപാര രംഗങ്ങളിലെ സേവനങ്ങൾക്ക് വൻ ഫീസിളവുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽ താനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിലാണ് മന്ത്രാലയത്തിന്റെ സേവനങ്ങളിൽ 90% വരെ ഇളവ് പ്രഖ്യാപിച്ചത്.

പുതിയ ഉത്തരവോടെ ഒരു സംരഭം തുടങ്ങുന്നതിനുള്ള ലൈസൻസ് ഫീ 500 റിയാൽ മാത്രമായിരിക്കും. നിലവിൽ 10,000 റിയാൽ വരെയാണ് ഈടാക്കിയിരുന്നത്. ഗാർഹിക ബിസിനസ് പ്രവർത്തനങ്ങൾക്ക് ലൈസൻസ് നൽകുന്നതിനുള്ള വാർഷിക ഫീസ് 10,000 റിയാലിൽ നിന്ന് 500 റിയാലായി പുനഃക്രമീകരിക്കും.

ഈ ലൈസൻസ് പുതുക്കുന്നതിനുള്ള വാർഷിക ഫീസും 500 റിയാലായി മാറും. ഒരു സ്ഥാപനത്തിന്റെ ശാഖകൾക്ക് ലൈസൻസ് നൽകുന്നതിനുള്ള വാർഷിക ഫീസ് 10,000-ൽ നിന്ന് 500 റിയാലാക്കി കുറച്ചു. വാണിജ്യ റജിസ്ട്രേഷൻ, വാണിജ്യ പെർമിറ്റ്, വാണിജ്യ ഏജസി റജിസ്ട്രി, വാണിജ്യ കമ്പനി സേവനങ്ങൾ, കൺസൾട്ടൻസി സേവനങ്ങൾ, ഓഡിറ്റർമാർ, പേറ്റന്റ് സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ പുതിയ നിരക്ക് നിലവിൽ വരും .

ഖത്തറിലെ നിക്ഷേപ അന്തരീക്ഷം വർധിപ്പിക്കാനും വ്യാപാര വ്യവസായ മേഖലകൾ വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ള മന്ത്രാലയത്തിൻ്റെ പ്രവർത്തങ്ങളുടെ ഭാഗമായാണ് ഫീസ് കുറയ്ക്കാനുള്ള തീരുമാനം പുറപ്പെടുവിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഖത്തർ നാഷനൽ വിഷൻ 2030 ലക്ഷ്യം വെക്കുന്ന സുസ്ഥിര സാമ്പത്തിക വളർച്ച, സാമ്പത്തിക വൈവിധ്യവൽക്കരണം, ബിസിനസ് അന്തരീക്ഷത്തിൻ്റെ വികസനം മെച്ചപ്പെടുത്തൽ എന്നിവ കൈവരിക്കുക എന്നതും പുതിയ തീരുമാനത്തിന് പിന്നിലുണ്ട്.

വാണിജ്യ, വ്യവസായ മന്ത്രാലയം നിക്ഷേപകരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും വിശകലനം ചെയ്യുകയും വിശദമായ പഠനങ്ങൾ നടത്തുകയും ചെയ്തതിന് ശേഷമാണ് ഈ ഇളവ് പ്രഖ്യാപിച്ചത്. കമ്പനി രൂപീകരണം, വാണിജ്യ റജിസ്ട്രേഷൻ, പുതിയ ഔട്ട്‌ലെറ്റുകൾക്ക് ലൈസൻസ് നൽകൽ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളിൽ ഈ തീരുമാനം വിപണിയിൽ കാര്യമായ ഗുണപരമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഖത്തറിലേയ്ക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുക, സാമ്പത്തിക വൈവിധ്യവൽക്കരണവും സുസ്ഥിര സമ്പദ്‌വ്യവസ്ഥയും കൈവരിക്കുന്നതിൽ സ്വകാര്യ മേഖലയുടെ പങ്ക് വർധിപ്പിക്കുക എന്നിവയാണ് പുതിയ പ്രഖ്യാപനത്തിന്റെ ലക്ഷ്യം.

നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ഖത്തറിൻ്റെ സ്ഥാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക, വിദേശ ഉപഭോക്താക്കൾക്കും നിക്ഷേപകർക്കും ഗുണകരമായിരിക്കും പുതിയം തീരുമാനമെന്നും ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽ താനി പറഞ്ഞു. മന്ത്രിതല തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ശേഷം പ്രാബല്യത്തിൽ വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.