1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2024

സ്വന്തം ലേഖകൻ: അവധിക്ക് ശേഷം ഗൾഫ് നാടുകളിലേക്ക് മടങ്ങുന്ന പ്രവാസികളെ പിഴിയാൻ യാത്രാനിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ. ഓഗസ്റ്റ് 15-ന് ശേഷം ടിക്കറ്റ് നിരക്കിൽ മൂന്നു മുതൽ അഞ്ചിരിട്ടി വരെ വർധനയാണ് വരുത്തിയത്. സാധാരണ 12,000 മുതൽ 15,000 രൂപയ്ക്ക് ലഭ്യമാകുന്ന ടിക്കറ്റുകൾക്ക് ഒറ്റയടിക്ക് 50,000 രൂപയ്ക്ക് മുകളിലായി. ഓണക്കാലം കഴിയുന്നതുവരെ ഇനി ടിക്കറ്റ് നിരക്കിൽ കുറവ് പ്രതീക്ഷിക്കേണ്ടതില്ല.

എല്ലാ വർഷത്തെയും പോലെ പ്രവാസികളെ പരമാവധി പിഴിയുകയാണ് വിമാനക്കമ്പനികൾ. 25-ന് ശേഷം കണ്ണൂരിൽനിന്ന് ദോഹയിലേക്ക് എയർഇന്ത്യ എക്സ്‌പ്രസിന് 35,000 രൂപ മുതൽ 50,000 രൂപ വരെയാണ് നൽകേണ്ടത്. സാധാരണ 15,000 രൂപ വരെയാണ് ദോഹയിലേക്കുള്ള ടിക്കറ്റ് നിരക്ക്. ഇൻഡിഗോയ്ക്ക് ദോഹയിലേക്ക് 32,000 രൂപയാണ് 25-ാം തീയതിയിലെ നിരക്ക്.

എയർഇന്ത്യ എക്സ്‌പ്രസിന് ബഹ്‌റൈനിലേക്ക് ഓഗസ്റ്റ് 27-ന് 54,145 രൂപയാണ് നിരക്ക്. 15,000 മുതൽ 17,000 രൂപ വരെയാണ് ബഹ്‌റൈനിലേക്ക് സാധാരണ നൽകേണ്ടി വരാറുള്ളത്. 25,000 മുതൽ 28,000 രൂപ വരെ ടിക്കറ്റ് നിരക്ക് വരാറുള്ള ജിദ്ദയിലേക്ക് 28-ന്റെ ടിക്കറ്റിന് 48,000 രൂപ നൽകണം. റിയാദിലേക്ക് 25-നുള്ള ടിക്കറ്റ് നിരക്ക് 38,846 രൂപയാണ്. സാധാരണ 16,000 രൂപ വരെയാണ് റിയാദിലേക്കുള്ള ടിക്കറ്റിന് ഈടാക്കാറുള്ളത്.

ഓണം സീസൺ കണക്കിലെടുത്ത് സെപ്‌റ്റംബറിൽ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കും കുത്തനെ ഉയരും. ക്രിസ്മസ്, പുതുവർഷ സീസണുകളിലും ഉയർന്ന യാത്രാനിരക്ക് ഈടാക്കും. പെട്ടെന്ന് യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ തൊട്ടടുള്ള ദിവസത്തെ ടിക്കറ്റ് ലഭിക്കണമെന്നും ആവശ്യപ്പെട്ടാൽ അഞ്ചിരട്ടി വരെ തുക അധികം നൽകേണ്ടിവരും.

പ്രവാസിയാത്രക്കാരോടുള്ള വിമാനക്കമ്പനികളുടെ ചൂഷണത്തെക്കുറിച്ച് പലതവണ സംസ്ഥാന സർക്കാരും ഇവിടത്തെ എം.പിമാരും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. എന്നാൽ, ടിക്കറ്റ്‌നിരക്ക് നിശ്ചയിക്കാനുള്ള കമ്പനികളുടെ അധികാരത്തിൽ ഇടപെടാൻ കഴിയില്ലെന്നാണ് പതിവ്‌ മറുപടി.

ആവശ്യം കൂടുന്നതിനനുസരിച്ച് ടിക്കറ്റിന്റെ വില കൂടുന്ന രീതി (ഡൈനാമിക് പ്രൈസിങ്) ആണ് നിലവിലുള്ളതെന്നും യാത്രയ്ക്ക് നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നുമാണ് കേന്ദ്രമന്ത്രിമാർ വിശദീകരിക്കുന്നത്. എന്നാൽ, മാസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്താലും ഇരട്ടിയിലേറെ തുക നൽകേണ്ടിവരുന്നതായി യാത്രക്കാർ പറയുന്നു.

കണ്ണൂരിൽ സർവീസുകളുടെ എണ്ണം കുറവായതും നിരക്ക് ഉയർന്നുനിൽക്കാൻ കാരണമാണ്. അബുദാബി, ദോഹ സെക്ടറുകൾ ഒഴിച്ചുനിർത്തിയാൽ മറ്റിടങ്ങളിലേക്ക് എയർഇന്ത്യ എക്സ്‌പ്രസിന് മാത്രമാണ് സർവീസുള്ളത്. ഇതിൽ ബഹ്‌റൈൻ, ജിദ്ദ, കുവൈത്ത്, റിയാദ്, ദമാം, റാസൽഖൈമ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് സർവീസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.