![](https://www.nrimalayalee.com/wp-content/uploads/2022/01/GCC-Traffic-Fine-Unified-System.jpg)
സ്വന്തം ലേഖകൻ: ഗൾഫ് സഹകരണ രാജ്യങ്ങളിൽ (ജിസിസി) ഗതാഗത നിയമലംഘനങ്ങൾ നടത്തി പിഴ അടയ്ക്കാതെ മറ്റു രാജ്യങ്ങളിലേക്കു മുങ്ങുന്നവരെ പിടികൂടാൻ നിയമം വരുന്നു. ജിസിസി ഏകീകൃത ഗതാഗത സംവിധാനം യാഥാർഥ്യമാക്കിയാണ് കുരുക്ക് മുറുക്കുക. ഇതനുസരിച്ച് ഒരു രാജ്യത്തുനിന്നുള്ള ഗതാഗത നിയമലംഘന പിഴ അടയ്ക്കാതെ മറ്റൊരു രാജ്യത്തേക്കു പ്രവേശിച്ചാലും പിടിവീഴും.
ഏതു രാജ്യത്തുനിന്നും പിഴ അടയ്ക്കാനും സൗകര്യം ഒരുക്കുന്നതാണ് നിർദിഷ്ട സംവിധാനം. 6 ജിസിസി രാജ്യങ്ങളിലെയും ഗതാഗത വകുപ്പുകൾ ഇലക്ട്രോണിക് ബന്ധം സ്ഥാപിച്ച് ഡേറ്റ ലഭ്യമാക്കുന്നതോടെ വ്യക്തിയുടെ ഗതാഗത നിയമലംഘന വിവരങ്ങൾ പരസ്പരം അറിയാനാകും.
പിഴ അടച്ചാൽ മാത്രമേ മറ്റൊരു രാജ്യത്ത് ഗതാഗത ഫയൽ തുറക്കാൻ പാടുള്ളൂ എന്ന നിർദേശവുമുണ്ടെന്നാണ് സൂചന. സുരക്ഷാ കാര്യങ്ങളുടെ അസിസ്റ്റന്റ് സെക്രട്ടറി മേജർ ജനറൽ ഹസ്സ അൽ ഹാജ്‌രി അധ്യക്ഷതയിൽ സംയുക്ത സമിതിയുടെ പത്താമത് വെർച്വൽ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്തത്. ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധികളും വെല്ലുവിളികളും പരിഹരിച്ച് പദ്ധതി എത്രയും വേഗം സംവിധാനം യാഥാർഥ്യമാക്കണമെന്നും ആവശ്യമുയർന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല