1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2024

സ്വന്തം ലേഖകൻ: കേരളത്തിൽ നിന്ന് മെക്കാനിക്കൽ, സിവിൽ വിഭാഗത്തിൽ ബിടെക്, പോളിടെക്നിക്, ഐടിഐ കോഴ്സുകൾ വിജയിച്ച 4000 പേർക്ക് ജർമനിയിലെ റെയിൽപാത നിർമാണത്തിൽ ജോലി സാധ്യത. ആറു വർഷം കൊണ്ട് 9000 കിലോമീറ്റർ റെയിൽപാത നവീകരിക്കുന്ന പദ്ധതിക്കായി ഈ മേഖലകളിൽ നൈപുണ്യമുള്ളവരെത്തേടി ജർമൻ സംഘം കേരളത്തിലെത്തി.

റെയിൽവേ നവീകരണം ഏറ്റെടുത്ത ഡോയ്ച് ബാൻ (‍ഡിബി) കമ്പനിക്കു വേണ്ടി കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കേയ്സ്) ആണു തിരഞ്ഞെടുപ്പു നടത്തുക. ശരാശരി 3500 യൂറോ (ഏകദേശം 3.18 ലക്ഷം) രൂപ മാസശമ്പളം ലഭിക്കും. കൃത്യതയ്ക്കു പേരു കേട്ട ജർമൻ റെയിൽവേയിൽ ട്രാക്കുകളുടെ പ്രശ്നം മൂലം ട്രെയിനുകൾ വൈകാൻ തുടങ്ങിയതോടെയാണു വൻ നവീകരണ പദ്ധതിക്കു തുടക്കമിട്ടത്.

തൊഴിൽ നൈപുണ്യ മേഖലയിൽ മനുഷ്യവിഭവ ശേഷി കുറവായതിനാൽ ഡിബി കമ്പനി നടത്തിയ അന്വേഷണത്തിനൊടുവിലാണു ജർമൻ കോൺസൽ ജനറൽ ഏക്കിം ബർക്കാട്ട് അവരെ കേരളത്തിലെത്തിച്ചത്. മന്ത്രി വി.ശിവൻകുട്ടി, കേയ്സ് എംഡി ഡോ.വീണ എൻ.മാധവൻ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയ സംഘം ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനും ചില എൻജിനീയറിങ്, പോളിടെക്നിക് സ്ഥാപനങ്ങളും സന്ദർശിച്ചാണു മടങ്ങിയത്.

വൈകാതെ വീണ്ടുമെത്തും. അടിസ്ഥാനയോഗ്യതാ മാനദണ്ഡങ്ങളുടെ രൂപരേഖ തയാറാക്കുന്നതനുസരിച്ചാണ് കേയ്സ് ഉദ്യോഗാർഥികളെ കണ്ടെത്തുക. ഇവർക്കു ജർമൻ ഭാഷാ പരിശീലനവും കൊച്ചി മെട്രോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പും നൽകി ജർമനിയിലേക്ക് അയക്കും. തൊഴിൽ നൈപുണ്യമുള്ള ഇന്ത്യക്കാരെ ലക്ഷ്യമിട്ട് അടുത്തിടെ ജർമനി കുടിയേറ്റ നയത്തിൽ ഇളവു വരുത്തിയിരുന്നു.

നഴ്സുമാരെ ജർമൻ ഭാഷ പഠിപ്പിച്ച് ജർമനിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന ‘ട്രിപ്പിൾ വിൻ’ പരിപാടി കേരളത്തിൽ നോർക്കയുമായി ചേർന്നു ജർമൻ ഏജൻസികൾ നടത്തുന്നുണ്ട്. രണ്ടു വർഷത്തിനകം നാനൂറിലേറെ പേർ ഈ പദ്ധതി വഴി ജർമനിയിലെത്തി. അഞ്ഞൂറോളം പേർ പോകാനുള്ള തയാറെടുപ്പിലുമാണ്. ഈ പരിപാടി വിജയമായതാണു നിർമാണമേഖലയിലെ പ്രഫഷനലുകളെത്തേടിയും കേരളത്തിലെത്താൻ കാരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.