
സ്വന്തം ലേഖകൻ: പാറശ്ശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയതാണ് കേസ്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ഡി എം എം ബഷീറാണ് വിധി പ്രസ്താവിച്ചത്.
ഗ്രീഷ്മയ്ക്കെതിരെ കൊലക്കുറ്റം അടക്കം ചുമത്തിയ കുറ്റങ്ങളെല്ലാം കോടതി അംഗീകരിച്ചു. ഗ്രീഷ്മയുടെ അമ്മ രണ്ടാംപ്രതി സിന്ധുവിനെ കോടതി വെറുതെവിട്ടു. ഗൂഢാലോചനക്കുറ്റം ആയിരുന്നു സിന്ധുവിനെതിരേ ചുമത്തിയത്. അതേസമയം, മൂന്നാം പ്രതിയായ അമ്മാവൻ നിർമല കുമാരൻ നായർ കുറ്റക്കാരാനെന്നും കോടതി. തെളിവു നശിപ്പിക്കൽ ആയിരുന്നു അമ്മാവനെതിരേ ചുമത്തിയ കുറ്റം.
2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വരികയും ഇത് ഉറപ്പിക്കുകയും ചെയ്തു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോള്‍ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി വിദഗ്ദമായി പാരാസെറ്റാമോൾ കലർത്തിയ ജൂസ് ഷാരോണിനെ കൊണ്ട് കുടിപ്പിച്ചു.
എന്നാൽ ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മയും കുടുംബവും തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും വിഷം ചേർത്ത കഷായം നൽകുകയുമായിരുന്നു. ഒക്ടോബർ പതിനാലിനാണ് സംഭവം നടക്കുന്നത്.
കഷായം കഴിച്ച ശേഷം വീട്ടിലെത്തിയ ഷാരോൺ അവശനിലയിലായി. തുടർന്ന് വീട്ടുകാർ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനൊന്ന് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ഷാരോൺ മരണത്തിന് കീഴടങ്ങുന്നത്. ഷാരോണിന്‍റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറൻസിക് ഡോക്ടർ കൈമാറിയ ശാസത്രീയ തെളിവുകളും കേസിൽ നിർണായകമായി. പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമലകുമാരൻ നായരെയും പ്രതി ചേർത്തിരുന്നു.
2023 ജനുവരി 25നാണ് കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെയാണ് കേസിൽ വീസ്തരിച്ചത്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ഗ്രീഷ്മ 22-ാം വയസിലാണ് കേസിൽ പ്രതിയാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല