സ്വന്തം ലേഖകന്‍: ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിതിന്റെ മരണം, കേന്ദ്രത്തിന്റെ പങ്കു വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. യൂണിവേഴ്‌സിറ്റിയിലെ ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിതിന്റെ മരണത്തിലേക്ക് നയിച്ച സംഭവത്തില്‍ ബി.ജെ.പി എംപിയുടെയും മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റേയും ഇടപെടല്‍ തെളിയിക്കുന്ന രേഖകളാണ് പുറത്തായത്. എ.ബി.വി.പി നേതാവ് സുശീല്‍ കുമാറിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പരാതി നല്‍കിയ എം.പിയുടെ കത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് ആരാഞ്ഞ് മാനവ വിഭവ ശേഷി മന്ത്രാലയം അഞ്ച് കത്തുകളാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചത്.
ബന്താരു ദത്തത്രേയ എം.പിയുടെ കത്ത് സഹിതമാണ് ചെയ്താണ് മന്ത്രാലയത്തിന് വേണ്ടി അണ്ടര്‍ സെക്രട്ടറി സെപ്തംബര്‍ മൂന്നിന് യൂനിവേഴ്‌സിറ്റിയിലേക്ക് ആദ്യ കത്തയക്കുന്നത്. ഇതില്‍ യൂനിവേഴ്‌സിററിയില്‍ നിന്ന് മറുപടി ലഭിക്കാതെ വന്നപ്പോള്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി മന്ത്രാലയം യൂനിവേഴ്‌സിറ്റിയിലേക്ക് തുടര്‍ച്ചയായി ഇ മെയില്‍ അയക്കുകയായിരുന്നു. മന്ത്രാലയത്തില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദമാണ് ഡിസംബര്‍ 21ന് രോഹിത്തടക്കം അഞ്ച് വിദ്യാര്‍ഥികളെ യൂണിവേഴ്‌സിറ്റി സസ്‌പെന്റ് ചെയ്യാന്‍ കാരണമെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. സസ്‌പെന്‍ഷന് പുറമെ ഹോസ്റ്റലില്‍ പ്രവേശിക്കുന്നതിനും കഫ്റ്റീരിയയില്‍ കടക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഹൈദരാബാദ് യൂണിവേഴ്‌സിറ്റി ജാതിവെറിയുടേയും തീവ്രവാദ,ദേശ വിരുദ്ധ ശക്തികളുടേയും താവളമായിരിക്കുകയാണെന്നാണ് സെക്കന്തരാബാദ് എം.പിയും ബി.ജെ.പി നേതാവുമായ ദത്തത്രേയ മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിക്കയച്ച കത്തില്‍ ആരോപിക്കുന്നത്. യാക്കൂബ് മേമനെ തൂക്കിലേറ്റിയപ്പോള്‍ അതിനെതിരെ ക്യാമ്പസിലെ വിദ്യാര്‍ഥി സംഘടനയായ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രതിഷേധ പ്രകടനം നടത്തി. ഇത് ചോദ്യം ചെയ്ത എ.ബി.വി.പി പ്രസിഡണ്ട് സുശീല്‍ കുമാറിനെ ചിലര്‍ കൈയേറ്റം ചെയ്തതതായും ദത്തത്രേയയുടെ കത്തില്‍ പറയുന്നുണ്ട്. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് മാനവ വിഭവ ശേഷി മന്ത്രാലയം യൂണിവേഴ്‌സിറ്റിയോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല