സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രം. തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര റൂട്ടുകളില്‍ യാത്ര ചെയ്യുന്ന 2 ശതമാനം യാത്രക്കാരെ ഇന്ത്യയിലെ വിമാനത്താവളത്തില്‍ റാന്‍ഡം സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം, ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എന്നിവ റാന്‍ഡം സാമ്പിളിംഗ് ആരംഭിച്ചു. വിദേശത്തുനിന്നുള്ള യാത്രക്കാര്‍ ആരോഗ്യനിലയെ കുറിച്ച് വിവരങ്ങള്‍ നല്കുന്ന എയര്‍ സുവിധ ഫോം പൂരിപ്പിക്കണം. ഇത് നിര്‍ബന്ധമാണ്. കോവിഡ് പരിശോധനയില്‍ രോഗം കണ്ടെത്തിയാല്‍ ക്വാറന്റൈന് വിധേയമാക്കും.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ:
ഇന്ത്യയിലേക്ക് വരുന്ന എല്ലാ രാജ്യാന്തര യാത്രക്കാരിലും 2 ശതമാനം പേരില്‍ കോവിഡ് പരിശോധന നടത്തും. അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. ചൈന, തായ്ലന്ഡ്, ജപ്പാന്, സൗത്ത് കൊറിയ, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് 2 ശതമാനം റാന്‍ഡം സാമ്പിള്‍ കൂടാതെ വിശദ പരിശോധന നടത്തും.
അതിനിടെ ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോഗികൾ വർധിച്ചേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അടുത്ത 40 ദിവസം നിർണായകമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. വിദേശത്തുനിന്നു വരുന്നവരിൽ കോവിഡ് വർധിക്കുന്നതാണ് മുന്നറിയിപ്പിനു പിന്നിൽ.
രണ്ടുദിവസത്തിനിടെ വിദേശത്തു നിന്നുവന്ന 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യാഴാഴ്ച വിമാനത്താവളങ്ങൾ സന്ദർശിക്കും.
മുമ്പത്തെ കോവിഡ് തരംഗത്തിന്റെ രീതി കണക്കിലെടുത്താണ് പുതിയ വിലയിരുത്തലിൽ എത്തിച്ചേർന്നിരിക്കുന്നത്. നേരത്തേ ഈസ്റ്റ് ഏഷ്യയിലെ വ്യാപനം ആരംഭിച്ച് മുപ്പതു മുതൽ മുപ്പത്തിയഞ്ചു ദിവസത്തിനുള്ളിലാണ് ഇന്ത്യയിലും വ്യാപനമുണ്ടായത്. പുതിയൊരു കോവിഡ് തരംഗമുണ്ടായാലും മരണമോ ആശുപത്രിവാസമോ പോലുള്ള ഗുരുതര സാഹചര്യങ്ങൾ കുറവായിരിക്കുമെന്നും മന്ത്രാലയം കരുതുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല