
സ്വന്തം ലേഖകൻ: പൊതുജനങ്ങൾക്ക് വിനിമയം ചെയ്യാവുന്ന റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസിയുടെ (ഇ–റുപ്പീ റീട്ടെയ്ൽ) പരീക്ഷണ ഇടപാട് കൊച്ചിയടക്കം 13 നഗരങ്ങളിൽ. ആദ്യഘട്ടമായി ഡൽഹി, മുംബൈ, ബെംഗളൂരു, ഭുവനേശ്വർ എന്നീ നഗരങ്ങളിൽ ഡിസംബർ 1–ന് നടക്കും. തുടർന്ന് കൊച്ചി, അഹമ്മദാബാദ്, ഗാങ്ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇൻഡോർ, ലക്നൗ, പട്ന, ഷിംല എന്നീ നഗരങ്ങളിലും പരീക്ഷണം നടക്കും. അച്ചടിച്ച നോട്ടിനു പകരം മൊബൈൽ ഫോണിലെ ആപ്പിൽ കൊണ്ടു നടക്കാവുന്ന ഡിജിറ്റൽ കറൻസിയാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അഥവാ ഇ–രൂപ.
നാളത്തെ പരീക്ഷണ ഇടപാട് നടത്തുക സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ബാങ്ക് എന്നിവയായിരിക്കും. തുടർന്ന് ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി, കോട്ടക് മഹീന്ദ്ര തുടങ്ങിയവ ഇതിന്റെ ഭാഗമാകും. ബാങ്കുകൾ തമ്മിലുള്ള ഇടപാടുകൾക്കുള്ള ഇ–റുപ്പി ഹോൾസെയിൽ ഇടപാടുകളുടെ പരീക്ഷണം ഈ മാസം ആദ്യം വിജയകരമായി നടത്തിയിരുന്നു.
ഡിജിറ്റൽ കറൻസി പുറത്തിറക്കിയെന്നു കരുതി പ്രിന്റ് ചെയ്ത കറൻസി നിർത്തുമെന്ന് അർഥമില്ല. അച്ചടിച്ച കറൻസി കൈമാറുന്നതുപോലെ തന്നെ ഇടനിലക്കാരനില്ലാത്ത ഇടപാടായിരിക്കും ഡിജിറ്റൽ രൂപ കൊണ്ടു സാധ്യമാകുക. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഒരു വ്യക്തിക്ക് അച്ചടിച്ച കറൻസി ഉപയോഗിച്ച് കടയിൽ നിന്ന് സാധനം വാങ്ങാമെന്നതുപോലെ ബാങ്ക് അക്കൗണ്ടില്ലാതെ ഒരാൾക്കും ഡിജിറ്റൽ ടോക്കൺ വിനിമയം ചെയ്യാം. ഇ–റുപ്പീ സൂക്ഷിക്കുന്നത് ഫോണിലെ നിശ്ചിത വോലറ്റിലായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല