![](http://www.nrimalayalee.com/wp-content/uploads/2024/06/Screenshot-2024-06-21-175545-640x387.png)
സ്വന്തം ലേഖകൻ: അയര്‍ലന്‍ഡിലെ, വര്‍ക്ക് പെര്‍മിറ്റുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് ഒമ്പത് മാസത്തിനു ശേഷം ജോലി മാറാന്‍ സഹായിക്കുന്ന നിയമം നിലവില്‍ വരുന്നു. എംപ്ലോയ്‌മെന്റ് പെര്‍മിറ്റ്‌സ് ബില്‍ 2022 ഇന്നലെ പാര്‍ലമെന്റിലെ അവസാന ഘട്ടവും കടന്ന് നിയമമായി മാറി. ഇത് പ്രാബല്യത്തില്‍ വരുത്തിയാല്‍ കുടിയേറ്റക്കാര്‍ക്ക്, ജോലിയില്‍ പ്രവേശിച്ച് ഒന്‍പത് മാസം കഴിഞ്ഞാല്‍ ജോലി മാറാന്‍ കഴിയും. നിലവിലെ നിയമമനുസരിച്ച് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ജോലി ചെയ്താല്‍ മാത്രമെ ഇത്തരമൊരു മാറ്റത്തിന് അനുമതിയുള്ളു.
നിലവിലെ നിയമമനുസരിച്ച്, ജനറല്‍ വര്‍ക്ക് പെര്‍മിറ്റുമായി അയര്‍ലന്‍ഡ്ഇല്‍ എത്തുന്ന കുടിയേറ്റ തൊഴിലാളിക്ക്, ജോലിയില്‍ പ്രവേശിച്ച് 12 മാസം കഴിഞ്ഞാല്‍ പുതിയ ഒരു പെര്‍മിറ്റിനായി അപേക്ഷിക്കാം. അതോടൊപ്പം തൊഴില്‍ സ്ഥാപനം മാറുന്നതിനായും അപേക്ഷിക്കാം. ഇത് കുടിയേറ്റ തൊഴിലാളികളുടെ ചൂഷണത്തിനും വിവേചനത്തിനും കാരണമാകുമെന്ന് നിരവധി സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പെര്‍മിറ്റ് നഷ്ടമായേക്കും എന്ന ഭയത്താല്‍ എല്ലാം സഹിച്ച്, തൊഴിലുടെമയ്ക്കൊപ്പം നില്‍ക്കേണ്ട സാഹചര്യം തൊഴിലാളിക്ക് ഉണ്ടാകുമ്പൊള്‍ ചൂഷണ സാധ്യതകള്‍ വര്‍ദ്ധിക്കും.
പുതിയ നിയമമനുസരിച്ച്, ജോലി ആരംഭിച്ച് ഒന്‍പത് മാസങ്ങള്‍ പൂര്‍ത്തിയായാല്‍, തൊഴിലാളിക്ക് തന്റെ തൊഴിലിടം മാറുന്നതിനുള്ള അപേക്ഷ നല്‍കാം, പുതിയ പെര്‍മിറ്റിനായി അപേക്ഷിക്കേണ്ടതില്ല. കുടിയേറ്റ തൊഴിലാളികളുടെ സുപ്രധാന വിജയം എന്നാണ് മൈഗ്രന്റ് റൈറ്റ്‌സ് സെന്റര്‍ ഫോര്‍ അയര്‍ലന്‍ഡിന്റെ ഡയറക്ടര്‍ ഈദല്‍ മെക് ഗ്ലിനി ഇതിനെ വിശേഷിപ്പിച്ചത്. വര്‍ക്ക് പെര്‍മിറ്റ് സമ്പ്രദായം ഒരു തൊഴിലാളിയെ, തൊഴിലുടമയുടെ മേല്‍ അമിതമായി ആശ്രയിക്കുന്നതിന് നിര്‍ബന്ധിതനാക്കുന്നു എന്നും അവര്‍ പറഞ്ഞു.
പുതിയ നിയമം എത്രയും വേഗം നടപ്പില്‍ വരുത്തണമെന്നും മെക് ഗ്ലീനി ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, ഇക്കാര്യം വര്‍ക്ക് പെര്‍മിറ്റ് ഉള്ള എല്ലാവരെയും എത്രയും പെട്ടെന്ന് അറിയിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും അവര്‍ ബിസിനസ്സ് ആന്‍ഡ് എംപ്ലോയ്‌മെന്റ് മന്ത്രി എമെര്‍ ഹിഗ്ഗിന്‍സിനോട് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല