![](https://www.nrimalayalee.com/wp-content/uploads/2020/11/Saudi-to-Withdraw-Qatar-Embargo.jpg)
സ്വന്തം ലേഖകൻ: ജിദ്ദയിലെ പുരാതന ചരിത്ര കേന്ദ്രങ്ങളെ സംരക്ഷിക്കുവാനുള്ള സൗദി കിരീടാവകാശിയുടെ പദ്ധതിക്ക് തുടക്കമായി. ജിദ്ദയിലെ അറുന്നൂറോളം പൈതൃക കെട്ടിടങ്ങളും 36 പള്ളികളും പദ്ധതിയുടെ ഭാഗമായി സംരക്ഷിക്കും. ജിദ്ദയിലൊന്നാകെ പാർക്കുകളും ബീച്ചുകളും വികസിപ്പിക്കുകയും ചെയ്യും.
ജിദ്ദ നഗര മധ്യത്തിലെ ഹിസ്റ്റോറിക് ജിദ്ദ എന്ന പേരിലുള്ള പുരാതന പ്രദേശമുണ്ട്. ഇവിടെയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച പദ്ധതി നടപ്പാവുക. അറുന്നൂറിലേറെ പൈതൃക കെട്ടിടങ്ങളും 36 ചരിത്രപ്രധാനമായ മസ്ജിദുകളും ചരിത്രമുറങ്ങുന്ന അഞ്ചു പ്രധാന സൂഖുകളുമാണ് ഇവിടുത്തെ പ്രത്യേകത.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഹിസ്റ്റോറിക് ജിദ്ദ ഏരിയ 2014ൽ ഇടം നേടിയിരുന്നു. ഇസ്‌ലാമിന്റെ ആവിർഭാവ കാലം മുതൽ തീർഥാടനത്തിന് ചരിത്ര സാക്ഷ്യം വഹിച്ച സ്ഥലം കൂടിയാണിത്. ഇതെല്ലാം പൂർണമായും സംരക്ഷിക്കും. പുരാതന കാലത്ത് ഹജ് തീർഥാടകരുടെ പ്രധാന പാതയായിരുന്ന പഴയ തീരമേഖല വികസിപ്പിക്കും. 5. കി.മീ നീളത്തിലാണിത് വികസിപ്പിക്കുക.
കൂടാതെ ബിസിനസ്, സാംസ്‌കാരിക പദ്ധതികൾക്കുള്ള ആകർഷകമായ കേന്ദ്രമായും സംരംഭകരുടെ പ്രധാന ലക്ഷ്യസ്ഥാനമായും ജിദ്ദയിലെ ചരിത്ര സ്ഥലങ്ങളെ വികസിപ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല