1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2015

അകത്തു കെട്ടു നടക്കുമ്പോള്‍ പുറത്തു വെട്ടു നടക്കുമെന്ന സിനിമാ ഡയലോഗ് പോലെയായി സംസ്ഥാന ബജറ്റ് അവതരണം. നടന്നത് ഇതുവരെ അകത്തും പുറത്തും വെട്ടാണെന്ന് മാത്രം. സംസ്ഥാന ചരിത്രത്തില്‍ ഇതുവരെ കാണാത്ത നാടകീയ രംഗങ്ങള്‍ക്കാണ് കേരള നിയമസഭ ഇപ്പോള്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. സഭവങ്ങളുടെ വിവരണം ചുവടെ.

രാവിലെ നേരത്തെ തന്നെ കെ.എം.മാണി ഒഴികെയുള്ള ഭരണപക്ഷ നേതാക്കളെല്ലാം സഭയിലെത്തി. ഇടതു യുവ എംഎല്‍എമാര്‍ നടുത്തളത്തില്‍ നിലയുറപ്പിച്ചു. ബജറ്റ് അവതരിപ്പിക്കാന്‍ മാണിയെത്തുമ്പോള്‍ കയ്യിലെ ബജറ്റ് രേഖകള്‍ പിടിച്ചുവാങ്ങിയെറിയാന്‍ തയ്യാറായാണ് ഇവര്‍ എത്തിയയത്. തടയാന്‍ വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങളും രണ്ടും കല്‍പ്പിച്ച് രംഗത്തെത്തി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയിലെ കസേരയിലെത്തി. സ്പീക്കറുടെ പ്രവേശനവാതിലിലൂടെ ധനമന്ത്രിയെത്തുമെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് ഈ വാതിലിനു മുന്നില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ ഉപരോധം തുടങ്ങി. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ വന്‍പട സഭയില്‍ പ്രവേശിച്ചു.

സ്പീക്കര്‍ ശക്തനു മുന്നില്‍ പ്രതിപക്ഷാംഗങ്ങളുടെ ഇതുവരെ കാണാത്ത രീതിയിലുള്ള അതിശക്തമായ പ്രതിഷേധം. സ്പീക്കറുടെ കസേരയും കംപ്യൂട്ടറും പ്രതിപക്ഷാംഗങ്ങള്‍ ഡയസില്‍ നിന്ന് ഉന്തി പുറത്തെറിഞ്ഞു.

ധനമന്ത്രി കെ.എം.മാണി ഭരണപക്ഷാംഗങ്ങളുടെ സീറ്റുകള്‍ക്ക് പിന്‍വശത്തെ വാതിലിലൂടെ സഭയില്‍ പ്രവേശിച്ചു. സ്പീക്കറുടെ ഡയസില്‍ ഉന്തും തള്ളും നടത്തുകയായിരുന്ന പ്രതിപക്ഷാംഗങ്ങള്‍ക്ക് ധനമന്ത്രിയെ തടയാനായില്ല.

വി.ശിവന്‍കുട്ടി എംഎല്‍എ സ്പീക്കറുടെ മേശപ്പുറത്തെ വസ്തുക്കള്‍ പൊളിച്ച് പുറത്തിട്ടു. സ്പീക്കറുടെ ചേമ്പറില്‍ കൂട്ടത്തല്ല്. ഇതിനിടെ
ധനമന്ത്രിക്ക് വലയം തീര്‍ത്ത വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങളും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ കയ്യാങ്കളി.

പിടിവലിയില്‍ കെ.കെ.ലതിക എംഎല്‍എ തളര്‍ന്നു വീണു. പ്രതിപക്ഷ എംഎല്‍എമാരെത്തി സംസാരിച്ചതോടെ ഇവര്‍ വീണ്ടും മുദ്രാവാക്യങ്ങളുമായി രംഗത്ത്. സഭാതലത്തില്‍ ക്ഷീണിച്ചവശരായി കിടക്കുന്ന എംഎല്‍എമാരായ വി.ശിവന്‍കുട്ടിയെയും അജിതിനെയും സ്‌ട്രെച്ചറില്‍ പുറത്തേക്കു കൊണ്ടു പോയി.

ബജറ്റ് അവതരിപ്പിക്കാന്‍ ആംഗ്യത്തിലൂടെ സ്പീക്കര്‍ അനുമതി നല്‍കിയതോടെ മാണി ബഹളത്തിനിടയില്‍ ബജറ്റ് വായിച്ച് അവസാനിപ്പിച്ചു. മുദ്രാവാക്യവുമായി പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിറങ്ങി അവതരണം തടസപ്പെടുത്താന്‍ ശ്രമിച്ചു.

മറ്റുള്ള പ്രതിക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസില്‍ നിന്നാണ് ബജറ്റ് വായന കണ്ടത്. അതിനാല്‍ സഭാനടപടികളില്‍ ഇടപെടാന്‍ സ്പീക്കര്‍ക്ക് സാധിച്ചില്ല. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സീറ്റില്‍ നിന്ന് ബജറ്റ് വായന കേട്ടു.

ബജറ്റ് വായിച്ച്, സഭയുടെ മേശപ്പുറത്ത് വച്ച ശേഷം കസേരയിലരിക്കുന്ന കെ.എം.മാണിക്ക് ഭരണപക്ഷ അംഗങ്ങളുടെ അഭിനന്ദനം. അതേസമയം, സ്പീക്കര്‍ അനുവദിക്കാതെ ബജറ്റ് വായിച്ചതിനാല്‍ സാങ്കേതികമായി ബജറ്റ് അവതരിപ്പിച്ചില്ലെന്ന വാദവുമായി പ്രതിപക്ഷ അംഗങ്ങള്‍. ബഹളത്തിനിടെ കെ.എം.മാണി സഭയില്‍ നിന്നിറങ്ങി സ്വന്തം മുറിയിലേക്ക് പോയി.

വി.ശിവന്‍കുട്ടി എംഎല്‍എ സീറ്റുകള്‍ക്ക് മുകളിലൂടെ നടക്കുന്നു. താഴെയിറങ്ങിയ ശിവന്‍കുട്ടി കുഴഞ്ഞുവീണു. ഇദ്ദേഹത്തെ താങ്ങിയെടുത്ത സഹഅംഗങ്ങള്‍ നടുത്തളത്തില്‍ കിടത്തി.

ബിജിമോള്‍ എംഎല്‍എയും കെ.കെ.ലതികയും മറ്റ് പ്രതിപക്ഷ വനിതാ എംഎല്‍എമാരും മാണിക്കെതിരെ മുദ്രാവാക്യം മുഴക്കി പിന്‍വാതിലിനു സമീപത്തേക്ക് നീങ്ങി. കെ.കെ.ലതികയും ഭരണപക്ഷ എംഎല്‍എമാരുമായി ഉന്തുംതളളും. പുരുഷ വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങള്‍ക്കു നേരെ ബിജിമോള്‍ എംഎല്‍എയുടെ പ്രതിഷേധം.

അതിനിടെ സഭക്കു പുറത്ത് എല്‍യുഡിഎഫ്, യുവമോര്‍ച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ ശക്തമായ കല്ലേറും ഉന്തും തള്ളും നടന്നു. ബഹളത്തിനിടെ പ്രതിഷേധത്തിനെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. നെടുമങ്ങാട് സ്വദേശി രാജപ്പനാണ് മരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.