![](https://www.nrimalayalee.com/wp-content/uploads/2021/02/kerala.jpg)
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 4 പേര്‍ വിവിധ രാജ്യങ്ങളില്‍നിന്നു വന്ന തമിഴ്‌നാട് സ്വദേശികളാണ്. 36 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്നും 9 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്നും വന്നതാണ്. 9 പേര്‍ മറ്റ് സംസ്ഥാനങ്ങളില് നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തിരുവനന്തപുരത്തുള്ള 7 പേര്‍ക്കും തൃശൂരിലെ 2 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് കോവിഡ് രോഗ്യവാപനമേഖലകള്‍ കൂടുന്നു. 123 വലിയ തീവ്രവ്യാപനകേന്ദ്രങ്ങള്‍ രൂപപ്പെട്ടു. ക്ലസ്റ്ററുകളില്‍ ഏറെയും സ്കൂളുകളാണ്. ഒമിക്രോണാണ് പടരുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറഞ്ഞു. എറണാകുളം ജില്ലയില്‍ മാത്രം 24 ക്ലസ്റ്ററുകള്‍ ഉണ്ട്. തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ 6 പേര്‍ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളാണ്. ടൂര്‍ പോയി വന്നശേഷം കോവിഡ് ക്ലസ്റ്റര്‍ ആയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ ഈ കോളജ് ഒമിക്രോണ്‍ ക്ലസ്റ്ററായി.
സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച കോവിഡ് അവലോകന യോഗം ചേരും. മുഖ്യമന്ത്രി ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്.
മന്ത്രിമാരുടെ ഓഫിസുകളില്‍ ഉള്‍പ്പെടെ കോവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സെക്രട്ടേറിയറ്റില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെ പല നേതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. സിപിഎം ജില്ലാ സമ്മേളനത്തില്‍ സജീവമായിരുന്നവര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. നോര്‍ക്കയില്‍ സിഇഒ അടക്കമുള്ള ജീവനക്കാര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു.
സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലും വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫിസിലും നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നിയന്ത്രണം ഏര്‍പ്പെടുത്തി. സെക്രട്ടേറിയറ്റ് ലൈബ്രറി അടച്ചു. സെക്രട്ടേറിയറ്റിലെ ഹാജര്‍ നില 50 ശതമാനമാക്കണമെന്ന നിവേദനവുമായി സംഘടനകള്‍ രംഗത്തെത്തി. എന്നാൽ, സാമ്പത്തികവർഷം അവസാനിക്കുന്നതിനാല്‍ പദ്ധതി നടത്തിപ്പ് താളം തെറ്റുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഓഫിസിൽ പൊളിറ്റിക്കൽ സെക്രട്ടറിക്കടക്കം കോവിഡ് സ്ഥിരീകരിച്ചിരുന്നു. േകാവിഡിനെ തുടർന്ന് വനം മന്ത്രിയുടെ ഓഫിസ് നേരത്തെ അടച്ചിരുന്നു. ദേവസ്വം മന്ത്രിയുടെ ഓഫിസ് കഴിഞ്ഞ ദിവസം വരെ അടച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ ഓഫിസിൽ മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല