സ്വന്തം ലേഖകൻ: കുട്ടികളെ സ്കൂളിലേക്ക് വിടുമ്പോൾ രക്ഷിതാക്കൾക്ക് ചങ്കിടിപ്പാണ്. രക്ഷിതാക്കളുടെ ഈ ആശങ്കയ്ക്ക് ഒരു പരിഹാരം വരാൻ പോവുകയാണ്. വിദ്യാർത്ഥികളുടെ സ്കൂൾ ബസുകളിലെ യാത്ര സുരക്ഷിതമാക്കാൻ ജിപിഎസ് അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ വരുന്നതായി മന്ത്രി ആന്റണി രാജു നിയമസഭയിൽ അറിയിച്ചു.
‘വിദ്യാവാഹിനി’ എന്നാണ് ആപ്പിന്റെ പേര്. ഇതിലൂടെ കുട്ടികളുടെ യാത്ര തത്സമയം നിരീക്ഷിക്കാനാകും. മാത്രവുമല്ല ബന്ധപെടാനായി ടോൾ ഫ്രീ നമ്പറും ഏർപ്പെടുത്തും. കെഎസ്ആർടിസി ബസുകളുടെ സമയക്രമം ജിപിഎസ് അധിഷ്ഠിതമായി ഡിജിറ്റൈസ് ചെയ്യുന്നതിനു റൂട്ട് മാനേജ്മെന്റ് സിസ്റ്റവും ഇതിൽ നടപ്പാക്കും. വിദ്യാർഥികൾക്കു രാവിലെ സ്കൂളിൽ പോകാനുള്ള ഒരുക്കം ആപ് നോക്കി ക്രമീകരിക്കാം.
സ്കൂൾ ബസ് എവിടെ എത്തിയെന്നും തങ്ങളുടെ സ്റ്റോപ്പിൽ എത്തിച്ചേരാൻ എത്ര സമയമെടുക്കുമെന്നും ഈ ആപ് വഴി മനസ്സിലാക്കാൻ സാധിക്കും. ഇതിലൂടെ കുട്ടികളുടെ യാത്ര തത്സമയം നിരീക്ഷിക്കാനാകും. ടോൾ ഫ്രീ നമ്പറും ഏർപ്പെടുത്തും. സ്കൂൾ ബസുകളെ ജിപിഎസ് വഴി ഗതാഗത വകുപ്പിന്റെ സെർവറുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. 20,000 സ്കൂൾ ബസുകളാണ് കേരളത്തിൽ ഇപ്പോഴുള്ളത്. ഇതിൽ ഫിറ്റ്നസ് പരിശോധന കഴിഞ്ഞ് ജിപിഎസ് ഘടിപ്പിച്ച് പുറത്തിറങ്ങിയത് 14,000 എണ്ണം.
കെഎസ്ആർടിസി ബസുകളുടെ സമയക്രമം ജിപിഎസ് അധിഷ്ഠിതമായി ഡിജിറ്റൈസ് ചെയ്യുന്നതിനു റൂട്ട് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കും. പൊതു യാത്രാ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കു ബസുകളുടെ സമയക്രമം മൊബൈൽ ആപ് വഴി അറിയാനാകും. ആംബുലൻസുകളെ ജിപിഎസ് സംവിധാനത്തിലൂടെ നിരീക്ഷിക്കാൻ ആരോഗ്യ വകുപ്പുമായി ചേർന്ന് പുതിയ പദ്ധതി തുടങ്ങി.
മോട്ടർ വാഹനവകുപ്പിന്റെ സേഫ് കേരള പദ്ധതി പ്രകാരം സംസ്ഥാനത്ത് 675 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ വച്ചെങ്കിലും ഒന്നും പ്രവർത്തിച്ചു തുടങ്ങിയില്ല. അതിനുള്ള ഭരണാനുമതിക്കു നടപടി എടുക്കുന്നു. ക്യാമറ സ്ഥാപിച്ച കെൽട്രോണിനു ചെലവായ തുക ഇതുവരെ നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല