സ്വന്തം ലേഖകൻ: കുവൈത്തില്‍ കാർ രജിസ്ട്രേഷൻ പുതുക്കുന്നതിന് മലിനീകരണ മുക്ത സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ പൂര്‍ത്തിയായതായി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ല അൽ അഹമ്മദ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ഇത് സംബന്ധമായ ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും.
ഇതോടെ കാര്‍ പാസിംഗ് പരിശോധനാ കേന്ദ്രങ്ങളിൽ ആഭ്യന്തര ഉദ്യോഗസ്ഥരോടൊപ്പം പരിസ്ഥിതി മന്ത്രാലയത്തിലെ സ്പെഷ്യലൈസ്ഡ് ഉദ്യോഗസ്ഥരുടേയും സാന്നിധ്യവും ഉണ്ടായിരിക്കും. വാഹനങ്ങളുടെ മലിനീകരണ മുക്ത പരിശോധനാ ഫലം അനുസരിച്ചായിരിക്കും രജിസ്ട്രേഷൻ പുതുക്കി നൽകുകയെന്ന് അധികൃതര്‍ അറിയിച്ചു.
ദേശീയ അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായി വാഹനത്തിന്റെ തരവും വലുപ്പവും അനുസരിച്ചായിരിക്കും എമിഷൻ ശതമാനം നിശ്ചയിക്കുക. വാഹന പരിശോധനയിൽ മലിനീകരണം തെളിഞ്ഞാൽ വീണ്ടും പരിശോധനയ്ക്ക് ഹാജരാകണം. തുടര്‍ന്നും മലിനീകരണം കണ്ടെത്തിയാൽ വാഹനം കണ്ടുകെട്ടും. അതിനിടെ പരിസ്ഥിതി ടെസ്റ്റിനുള്ള ഫീസ് അടുത്ത ദിവസങ്ങളില്‍ നിശ്ചയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല