സ്വന്തം ലേഖകൻ: അടഞ്ഞ ഇടങ്ങളിലെ പുകവലി നിരോധനം എല്ലാ വിഭാഗങ്ങൾക്കും ബാധകമാണെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇ.പി.എ)യിലെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ശൈഖ അൽ ഇബ്രാഹിം വ്യക്തമാക്കി. പുകയില സിഗരറ്റുകൾക്കു മാത്രമല്ല, ഇലക്ട്രോണിക് സിഗരറ്റുകൾക്കും ഇലക്ട്രോണിക് ഹുക്കകൾ, പുകവലിക്കുന്നതിന് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങൾ എന്നിവക്കും ഇവ ബാധകമാണ്.
അടഞ്ഞതും ഭാഗികമായി അടച്ചതുമായ പൊതു ഇടങ്ങളിൽ ഇതു പാലിക്കണം. പുകവലി നിയന്ത്രണം, നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് പുകവലിക്കാരെയും സ്ഥാപന ഉടമകളെയും അറിയിക്കുന്നതിന് ഇ.പി.എ ബോധവത്കരണ വിഡിയോകൾ പ്രസിദ്ധീകരിക്കുന്നത് തുടരും. പൊതു കെട്ടിടങ്ങൾക്ക് പുറത്ത് ആഷ്‌ട്രേകൾ സ്ഥാപിക്കുകയാണെങ്കിൽ, പ്രവേശനകവാടങ്ങളിൽനിന്ന് കുറഞ്ഞത് നാലു മീറ്റർ അകലം പാലിക്കണം.
പുകവലി തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ശൈഖ അൽ ഇബ്രാഹിം ചൂണ്ടിക്കാട്ടി. നിയമലംഘനം നടത്തുന്നവർക്കെതിരെ 5000 ദീനാർ വരെ പിഴ ചുമത്തും. സർക്കാർ, സ്വകാര്യ ഭരണസ്ഥാപനങ്ങൾ, പൊതുസേവന കേന്ദ്രങ്ങൾ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസുകൾ, അവയുടെ അനുബന്ധങ്ങൾ തുടങ്ങിയവ പൊതു ഇടങ്ങളായി കണക്കാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല