സ്വന്തം ലേഖകൻ: ഗാര്‍ഹിക തൊഴിലാളി നിയമന കരാറിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നല്‍കി. പുതിയ കരാറിലൂടെ ഗാര്‍ഹിക തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കും. ഇന്ത്യയും കുവൈറ്റും 2021 ജൂണില്‍ കുവൈത്തില്‍ ഒപ്പുവച്ചിരുന്നെങ്കിലും ഇപ്പോഴാണ് മന്ത്രിസഭ അംഗീകരിക്കുന്നത്.
റിക്രൂട്ട്‌മെന്റ് മുതല്‍ ജോലി മതിയാക്കി മടങ്ങുമ്പോഴുള്ള സേവനാന്ത ആനുകൂല്യം വരെ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരും. കൂടാതെ, യാത്രാരേഖയായ പാസ്‌പോര്‍ട്ട് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സൂക്ഷിക്കാം. നിലവില്‍ തൊഴിലുടമയാണ് പാസ്‌പോര്‍ട്ട് കൈവശം വച്ചിരുന്നത്. കുടിയേറ്റ നിയമത്തിന്റെ പരിധിയില്‍ ആയിരുന്നു വീട്ടുജോലിക്കാര്‍.
ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് സംയുക്ത സമിതി രൂപീകരിക്കും. പ്രശ്‌നങ്ങള്‍ സമിതി ചര്‍ച്ച ചെയ്ത് പരിഹരിക്കും. റിക്രൂട്ടിങ് ചെലവ് കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും. ഇന്ത്യയും കുവൈറ്റും അംഗീകരിച്ച റിക്രൂട്ടിങ് ഏജന്‍സികള്‍ വഴിയോ കമ്പനികള്‍ക്ക് നേരിട്ടോ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാം.
എന്നാല്‍, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം സംബന്ധിച്ച് തൊഴില്‍ കരാറില്‍ വ്യക്തമാക്കിയിട്ടില്ല. കരാറിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്:
തൊഴിലാളിയും തൊഴിലുടമയും ഒപ്പുവച്ച തൊഴില്‍ കരാറില്‍ തര്‍ക്കം ഉണ്ടായാല്‍ നിശ്ചിത സമയപരിധിക്കകം പരാതി നല്‍കാന്‍ ഇരുകക്ഷികള്‍ക്കും അധികാരം ഉണ്ടാകും.
കുവൈത്തിന്റെയും ഇന്ത്യയുടെയും നിയമം ലംഘിച്ച് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകും.
റിക്രൂട്ട്‌മെന്റിന് പണം ഈടാക്കാനോ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്ന് കുറയ്ക്കാനോ പാടില്ല.
ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റും ഉപയോഗവും നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണം.
തൊഴിലാളികളുടെ അവകാശം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം.
തൊഴില്‍ കരാറിന്റെ സാധുതയും നടപ്പാക്കലും ഉറപ്പാക്കണം
കരാര്‍ ലംഘന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം.
കരാറില്‍ പറഞ്ഞിരിക്കുന്ന ശമ്പളം ബാങ്ക് അക്കൗണ്ട് വഴി നല്‍കണം
കരാര്‍ പൂര്‍ത്തിയാകുമ്പോള്‍ തൊഴിലാളിക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള സൗകര്യം ഉണ്ടാക്കണം.
ജോലിക്കാരന് ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവ നല്‍കുന്നെന്ന് ഉറപ്പ് വരുത്തണം.
ചികിത്സാ ചെലവ്, ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം.
ജോലിക്കിടെ പരുക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കണം.
തൊഴിലാളി മരിച്ചാല്‍ ആനുകൂല്യങ്ങളെല്ലാം ഉള്‍പ്പെടെ സ്‌പോണ്‍സറുടെ ചെലവില്‍ മൃതദേഹം നാട്ടില്‍ എത്തിക്കണം.
തര്‍ക്കം പരിഹരിക്കാന്‍ വീട്ടുജോലിക്കാര്‍ക്ക് അധികാരം ഉണ്ടായിരിക്കും.
30 ദിവസത്തിനകം പരിഹരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാം.
ഒളിച്ചോടിയ തൊഴിലാളിക്ക് ആറ് മാസം മുമ്പ് ഇന്‍ഷുറന്‍സ് നല്‍കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല