1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2022

സ്വന്തം ലേഖകൻ: കുവൈത്തിൽ ഡ്രൈവിങ് ലൈസൻസിനും ആയുധ ലൈസൻസിനും അപേക്ഷിക്കുന്നവരുടെ മാനസികാരോഗ്യം പരിശോധിക്കും. മനോരോഗികൾക്കും മയക്കുമരുന്നിന് അടിമകളായവർക്കും ലൈസൻസുകൾ നൽകില്ല.

ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച് ഡേറ്റ ശേഖരണം ആരംഭിച്ചതായാണ് റിപ്പോർട്ട്. ബുദ്ധിസ്ഥിരതയില്ലാത്തവർക്ക് ഡ്രൈവിങ് ലൈസൻസും ആയുധ ലൈസൻസും ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ആലോചന. ഇതുസംബന്ധിച്ച പഠനം ആരംഭിച്ചതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു.

ആരോഗ്യമന്ത്രാലയത്തിനു കീഴിലെ മനോരോഗ ആശുപത്രി, ഡീ അഡിക്ഷൻ സെൻറർ എന്നിവിടങ്ങളിലെ ഡേറ്റബേസുമായി ആഭ്യന്തര മന്ത്രാലയത്തിന്റെ നെറ്റ് വർക്കിനെ ബന്ധിപ്പിക്കും.

മനോരോഗികളുടെയും മയക്കുമരുന്നിന് അടിമകളായവരുടെയും വിവരങ്ങൾ ഇവിടെനിന്ന് നേരിട്ട് അധികൃതർക്ക് ലഭ്യമാകും. ഈ വിവരങ്ങൾ അടിസ്ഥാനമാക്കിയാകും ലൈസൻസ് അപേക്ഷകളിൽ തീർപ്പുകൽപിക്കുക. നിലവിൽ ലൈസൻസ് ഉള്ളവരാണെങ്കിൽ പിൻവലിക്കുകയും ചെയ്യും.

റോഡപകടങ്ങളും ആയുധമുപയോഗിച്ചുള്ള കുറ്റകൃത്യങ്ങളും കുറക്കുക, പൊതുസുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ നീക്കം. ഇക്കാര്യം ഇപ്പോഴും പഠനത്തിലാണെന്നും മന്ത്രാലയങ്ങൾ തമ്മിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.