1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2022

സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള നടപടികളുമായി ആഭ്യന്തര മന്ത്രാലയം. ലക്ഷക്കണക്കിന് പ്രവാസികള്‍ അനധികൃതമായി ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വയ്ക്കുന്നുവെന്ന് ആരോപണത്തെ തുടര്‍ന്നാണ് നടപടി. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് തലാല്‍ അല്‍ ഖാലിദിന്റെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധനയെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു.

നിലവില്‍ അനധികൃതമായി പ്രവാസികള്‍ കൈവശം വച്ചിരിക്കുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ കണ്ടെത്താനുള്ള പരിശോധനാ നടപടികള്‍ ശക്തിപ്പെടുത്താന്‍ ട്രാഫിക് വിഭാഗം നേരത്തെ തീരുമാനം എടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് നിലവില്‍ പ്രവാസികള്‍ക്ക് നല്‍കിയിട്ടുള്ള ലൈസന്‍സുകളുടെ വെരിഫിക്കേഷന്‍ നടപടികള്‍ പുനരാരംഭിച്ചത്. രണ്ടര ലക്ഷത്തോളം വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പിന്‍വലിക്കാന്‍ ആഭ്യന്തരമന്ത്രാലയം ഒരുങ്ങുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവ അനധികൃതമായാണ് പ്രവാസികള്‍ കൈവശം വയ്ക്കുന്നത് എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം.

രാജ്യത്ത് നിലവില്‍ ഏഴ് ലക്ഷത്തിലധികം വിദേശികള്‍ക്ക് കുവൈത്ത് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയിട്ടുള്ളതായി മുതിര്‍ന്ന ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ ജരീദ പത്രം റിപ്പോര്‍ട്ട് ചെയ്തു. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് എക്പാട്രിയറ്റ്‌സ് വിഭാഗത്തിന്റെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ലൈസന്‍സുകളുടെ എണ്ണമാണ് ഇത്.

ഇവയില്‍ രണ്ടര ലക്ഷത്തോളം പേര്‍ ലൈസന്‍സിനുള്ള നിശ്ചിത അര്‍ഹതാ മാനദണ്ഡങ്ങള്‍ ഇല്ലാത്തവരാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സൂക്ഷ്മ പരിശോധന നടത്തുന്നതിന്റെ ഭാഗമായി പുതിയ ലൈസന്‍സ് നല്‍കുന്ന നടപടികള്‍ നേരത്തേ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പരിശോധന ഉടന്‍ തന്നെ പൂര്‍ത്തിയാക്കി നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.

നിയമ വിരുദ്ധമായി ഉപയോഗിക്കുന്ന ലൈസന്‍സുകള്‍ കണ്ടെത്തി റദ്ദാക്കുന്നതിന്റെ ഭാഗമായി എല്ലാ ലൈസന്‍സുകളും പരിശോധിക്കുന്നതിനുള്ള നടപടികളാണ് അധികൃതര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ഇതിനു ശേഷം അര്‍ഹതയുള്ളവരുടെ ലൈസന്‍സുകള്‍ മാത്രം നിലനിര്‍ത്തും. 600 ദിനാര്‍ മിനിമം ശമ്പളം, സര്‍വകലാശാലാ ബിരുദം, രണ്ട് വര്‍ഷത്തില്‍ കുറയാതെ കുവൈത്തില്‍ സ്ഥിര താമസം എന്നിവയാണ് വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള പ്രധാനം മാനദണ്ഡങ്ങള്‍.

ഡ്രൈവര്‍, പിആര്‍ഒ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ വ്യവസ്ഥകളില്‍ ഇളവുണ്ട്. എന്നാല്‍, ഇവര്‍ ഈ തസ്തികകളില്‍ നിന്ന് മാറിയാല്‍ നേരത്തേ ലഭിച്ച ലൈസന്‍സ് തിരിച്ചു നല്‍കണമെന്നാണ് വ്യവസ്ഥ. ഇങ്ങനെ വിവിധ കാരണങ്ങളാല്‍ ലൈസന്‍സിനുള്ള അര്‍ഹതാ പരിധിക്ക് പുറത്തായവര്‍ക്കും പ്രവാസം അവസാനിപ്പിച്ചു മടങ്ങിയവര്‍ക്കും നാട്ടില്‍ കുടുങ്ങിയത് മൂലം ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.