1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2023

സ്വന്തം ലേഖകൻ: കുവൈത്തിന്റെ നാലുവര്‍ഷത്തെ സര്‍ക്കാര്‍ കര്‍മപദ്ധതിയില്‍ വാറ്റ് സംബന്ധിച്ച പരാമര്‍ശമില്ലെന്ന് റിപ്പോര്‍ട്ട്. 60 പേജുള്ള പദ്ധതിരേഖയില്‍ കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം ഉള്‍പ്പെടുന്നതായും മാധ്യമങ്ങള്‍ വെളിപ്പെടുത്തി. കര്‍മപദ്ധതിയെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ആരംഭിക്കാനിരിക്കെയാണ് വിശദാംശങ്ങള്‍ പുറത്തുവന്നത്.

2023-2027 വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതികളാണ് കര്‍മരേഖയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സാമ്പത്തിക, സാമൂഹിക, വിനോദ, മാനവ വിഭവശേഷി മേഖലകളിലുടനീളമുള്ള 107 പ്രധാന പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര നാണയ നിധിയുടെ ശുപാര്‍ശയും വാറ്റ് നികുതി സംബന്ധിച്ച ജിസിസി മാര്‍ഗരേഖ പിന്തുടരാനുള്ള കരാറും ഉണ്ടായിട്ടും വാറ്റ് അജണ്ടയിലില്ല. വാറ്റോ എക്‌സൈസ് നികുതിയോ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.

പുകയില, മധുര-ശീതള പാനീയങ്ങള്‍, ആഡംബര വസ്തുക്കള്‍ തുടങ്ങിയ ഇനങ്ങളില്‍ എക്‌സൈസ് നികുതി ഭാവിയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം നാലു വര്‍ഷ പദ്ധതിയിലുണ്ടെന്ന് ധനമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാര്‍ലമെന്റില്‍ പാസാക്കാന്‍ വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനാല്‍, ധനമന്ത്രാലയം നിര്‍ദ്ദേശിച്ചാലും വരും വര്‍ഷങ്ങളില്‍ വാറ്റ് അല്ലെങ്കില്‍ എക്‌സൈസ് നികുതി സാധ്യമാകില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

2016ല്‍ ജിസിസി മാര്‍ഗരേഖ ഉടമ്പടിയില്‍ ഒപ്പുവച്ചതു മുതല്‍ വാറ്റ് അല്ലെങ്കില്‍ മറ്റ് നികുതികള്‍ ഏര്‍പ്പെടുത്താന്‍ കുവൈത്തിനു മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ട്. ആറ് അംഗരാജ്യങ്ങളില്‍ കുവൈത്തും ഖത്തറും മാത്രമാണ് നികുതി ഏര്‍പ്പെടുത്താനുള്ള നിയമനിര്‍മ്മാണം ഇതുവരെ അവതരിപ്പിക്കാത്തത്. സാമ്പത്തിക പരിഷ്‌കരണങ്ങളെച്ചൊല്ലി പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ വലിയ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. ധനമന്ത്രിയെ നീക്കിയത് ഉള്‍പ്പെടെ മന്ത്രിസഭയില്‍ അടിക്കടി മാറ്റമുണ്ടായതും ഇതുകൊണ്ടാണ്. നാല് വര്‍ഷത്തെ പദ്ധതിയെ കുറിച്ചും വിമര്‍ശനങ്ങളുണ്ട്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സര്‍ക്കാര്‍ രണ്ട് രാജികള്‍ നേരിട്ടു. ജോലിയില്‍ പ്രവേശിച്ച് മൂന്ന് മാസത്തിനുള്ളില്‍ മനാഫ് അല്‍ ഹജേരി ധനമന്ത്രി സ്ഥാനം രാജിവച്ചു. അദ്ദേഹത്തിന് പകരം സാദ് അല്‍ ബറാക്കിനെ എണ്ണ മന്ത്രിയും സാമ്പത്തിക, നിക്ഷേപ കാര്യ സഹമന്ത്രിയുമായി നിയമിച്ചു. കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയെ അല്‍ ബറാക്കിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടുവരാനുള്ള നീക്കത്തെ എതിര്‍ത്തതിനെ തുടര്‍ന്നാണ് അല്‍ ഹജേരിയുടെ രാജിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.

കുവൈത്ത് സര്‍ക്കാര്‍ ദേശീയ അസംബ്ലിയില്‍ സമര്‍പ്പിച്ച നാലുവര്‍ഷത്തെ കര്‍മപദ്ധതികളില്‍ വിദേശികളുടെ താമസ നിയമം പരിഷ്‌കരിക്കാനുള്ള നിര്‍ദേശമുള്ളതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന നയത്തിന്റെ ഭാഗമായാണ് നീക്കം. കുവൈത്തിലെ 45 ലക്ഷം വരുന്ന ജനസംഖ്യയില്‍ 70 ശതമാനത്തിനടുത്ത് വിദേശികളാണ്. പൊതുമേഖലാ വേതനം പരിഷ്‌കരിക്കാനും അതേസമയം സ്വകാര്യമേഖലയില്‍ ജോലി തേടാന്‍ കുവൈത്തികളെ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

ഗള്‍ഫ് റെയില്‍വേ പദ്ധതിയുടെ ഭാഗമായി കുവൈത്തിന്റെ ഭാഗത്തുനിന്ന് നടപ്പാക്കുന്ന നിരവധി മെഗാ പ്രോജക്ടുകള്‍ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. പുതിയ കുവൈത്ത് എയര്‍പോര്‍ട്ട് ടെര്‍മിനല്‍- 2 പ്രവര്‍ത്തനവും പുതിയ മൂന്ന് റണ്‍വേകള്‍ കൂടി നിര്‍മിച്ച് കുവൈത്തിലേക്കും പുറത്തേക്കും ഉള്ള വിമാനങ്ങളുടെ എണ്ണം 240,000 ല്‍ നിന്ന് 650,000 ആയി ഉയര്‍ത്തല്‍ എന്നീ പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്. കുവൈത്തിലേക്ക്് വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള നടപടികളുണ്ടാവും. സ്വകാര്യമേഖലയുടെ സഹകരണത്തോടെ സാമ്പത്തിക, വ്യാപാര മേഖല ശക്തിപ്പെടുത്തുകയാണ് പദ്ധതികളുടെ പ്രധാന ലക്ഷ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.