
സ്വന്തം ലേഖകൻ: അനധികൃതമായി ട്യൂഷൻ നടത്തുന്ന വിദേശികൾക്കെതിരെ ശക്തമായ നടപടികൾക്കൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്ത് ലൈസൻസില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സെന്ററുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. അനധികൃതമായി ട്യൂഷൻ നടത്തുന്നവരെ പിടികൂടിയാല്‍ നാടുകടത്തല്‍ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പ്രാദേശിക പത്രമായ അൽ ഖബാസ് റിപ്പോർട്ട് ചെയ്തു.
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മാഗസിനുകൾക്കെതിരെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകൾക്കെതിരെയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ഇൻഫർമേഷൻ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന അധ്യാപകർ സ്വകാര്യ ട്യൂഷൻ നൽകുന്നത് നിയമവിരുദ്ധമാണ്. സ്വകാര്യ ട്യൂഷൻ നടത്തുന്ന അധ്യാപകർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി അവരുടെ ജോലിവിവരങ്ങളും ട്യൂഷൻ കേന്ദ്രങ്ങളുടെ വിവരങ്ങളും സിവിൽ ഐ.ഡി കാർഡ് പകർപ്പും വിദ്യാഭ്യാസ മന്ത്രാലയം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല