സ്വന്തം ലേഖകൻ: കുവൈത്തില്‍ വിദേശികള്‍ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തായാല്‍ വീസ റദ്ദാകുമെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധമായ സര്‍ക്കുലര്‍ ജവാസാത്ത് ഓഫീസുകള്‍ക്ക് നല്‍കിയതായി പ്രാദേശിക പത്രമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. 2022 ഓഗസ്റ്റ് ഒന്നാം തീയ്യതി മുതലാണ് ഇതിനുള്ള കാലാവധി കണക്കാക്കുക.
ആറ് മാസം കഴിഞ്ഞും രാജ്യത്തിന് പുറത്താണെങ്കില്‍ ഇഖാമ സ്വമേധയാ റദ്ദാവുമെന്നാണ് അറിയിപ്പ്. കുവൈത്തിലെ നിയമപ്രകാരം പ്രവാസികള്‍ക്ക് രാജ്യത്തിന് പുറത്ത് താമസിക്കാനുള്ള പരമാവധി ദൈര്‍ഘ്യം ആറ് മാസമാണ്. എന്നാല്‍ കോവിഡ് സമയത്ത് മാനുഷിക പരിഗണന മുന്‍നിര്‍ത്തി ആറ് മാസത്തെ സമയ പരിധി കണക്കാക്കി ഇഖാമ റദ്ദാക്കുന്ന നടപടി നിര്‍ത്തിവെച്ചതായിരുന്നു. ഇതാണ് ഇപ്പോള്‍ പുനഃരാരംഭിച്ചിരിക്കുന്നത്.
പുതിയ ഉത്തരവ് അനുസരിച്ച് ആറു മാസത്തിലധികമായി കുവൈത്തില്‍ നിന്ന് പുറത്തുപോയ പ്രവാസികള്‍ ജനുവരി 31 ന് മുമ്പേ രാജ്യത്ത് തിരിച്ചെത്തിയില്ലെങ്കില്‍ വീസ റദ്ദാവും. ആര്‍ട്ടിക്കിള്‍ 23,24 എന്നിവ പ്രകാരം പ്രവാസികള്‍ക്ക് അനുവദിക്കുന്ന ആശ്രിത, കുടുംബ വീസകള്‍ക്കും ആര്‍ട്ടിക്കിള്‍ 17, 19 ഇഖാമക്കാര്‍ക്കും ഇതേ നിബന്ധന ബാധകമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല