![](https://www.nrimalayalee.com/wp-content/uploads/2020/08/Kuwait-readies-to-expel-370000-foreign-workers.jpg)
സ്വന്തം ലേഖകൻ: കുവൈത്തില്‍ താമസ നിയമ ലംഘകരെ കണ്ടെത്തുന്നതിനായി ആഭ്യന്തരമന്ത്രാലയം ആരംഭിച്ച കാമ്പയിന്‍ തുടരുന്നു. ശനിയാഴ്ച ഫര്‍വാനിയ ഗവര്‍ണറേറ്റ് കേന്ദ്രീകരിച്ചു നടന്ന പരിശോധനയില്‍ നിരവധി വിദേശികള്‍ പിടിയിലായി. ജലീബ് അല്‍ ശുയൂഖ്, ഫര്‍വാനിയ, ഖൈത്താന്‍, അന്‍ദലൂസ്, റാബിയ, അര്‍ദിയ വ്യവസായ മേഖല, എന്നിവിടങ്ങളിലാണ് ശനിയാഴ്ച സുരക്ഷ പരിശോധന നടന്നത്.
ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാകാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫര്‍റാജ് അല്‍ സൂബിയുടെ മേല്‍നോട്ടത്തില്‍ 170 ഓളം ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പങ്കെടുത്തു. പൊലീസ് സേനക്ക് പുറമെ മാന്‍ പവര്‍ അതോറിറ്റി, മുനിസിപ്പാലിറ്റി എന്നിവയിലെ ഉദ്യോഗസ്ഥരും പരിശോധനയുടെ ഭാഗമായി. ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയ ശേഷമാണു പരിശോധന ആരംഭിച്ചത്.
താമസരേഖകള്‍ ഇല്ലാത്തവര്‍, സ്‌പോണ്‍സര്‍മാരില്‍നിന്ന് ഒളിച്ചോടി പുറത്ത് ജോലിയെടുക്കുന്നവര്‍, ചീട്ടുകളി സംഘങ്ങള്‍, വഴിവാണിഭക്കാര്‍ എന്നിവരാണ് പിടിയിലായത്. നിരവധി തവണ പൊതുമാപ്പ് ഉള്‍പ്പെടെ അവസരങ്ങള്‍ നല്‍കിയിട്ടും പ്രയോജനപ്പെടുത്താത്ത അനധികൃത താമസക്കാരെ മുഴുവന്‍ തുടരെയുള്ള പരിശോധനയിലൂടെ പിടികൂടി നാടുകടത്താനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല