സ്വന്തം ലേഖകൻ: ആവശ്യത്തിലധികം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി. സ്ഥാപനത്തിന് ആവശ്യമുള്ളതിൽ അധികം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുകയും പിന്നീട് ജോലി നൽകാതിരിക്കുകയും ചെയ്യുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കും.
ഇത് മൂന്നു വർഷം തടവും 2000 ദീനാർ മുതൽ 10000 ദീനാർ വരെ പിഴയും ലഭിക്കുന്ന കുറ്റമാണെന്ന് മാൻപവർ അതോറിറ്റിയിലെ വർക്ക് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെൻറ് മേധാവി ഡോ. ഫഹദ് അൽ മുറാദ് പറഞ്ഞു. കഴിഞ്ഞ ദിവസം ഹവല്ലിയിലെ വാണിജ്യ സമുച്ചയത്തിൽ നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച 92 സ്ഥാപനങ്ങൾ മാൻപവർ അതോറിറ്റി ഇൻസ്പെക്ഷൻ സ്ക്വാഡ് പൂട്ടിച്ചിരുന്നു.
വാണിജ്യപരമോ ഉൽപാദനപരമോ ആയ ഒരു ഇടപാടും നടത്താതെ വിസക്കച്ചവടത്തിനുമാത്രം പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളാണ് അധികൃതർ പൂട്ടിച്ചത്. വ്യാജകമ്പനികൾക്ക് കീഴിലെത്തിയ മുഴുവൻ തൊഴിലാളികളും മറ്റു പലയിടങ്ങളിലുമായി തൊഴിലെടുക്കുകയാണ്. പ്രവർത്തിക്കുന്ന കമ്പനികളിലെ തന്നെ വിസയിൽ പുറത്ത് പണിയെടുക്കുന്നതുകൂടി തടയാനാണ് നടപടികൾ കർശനമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല