1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2022

സ്വന്തം ലേഖകൻ: കുവൈത്ത് നാഷനല്‍ അസംബ്ലിയുമായി ബന്ധപ്പെട്ട മുഴുവന്‍ തസ്തികകളിലും നിലവില്‍ ജോലി ചെയ്യുന്ന വിദേശികളെ ഒഴിവാക്കി പകരം കുവൈത്ത് പൗരന്‍മാരെ നിയോഗിക്കാന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം പാര്‍ലമെന്റിന് മുമ്പാകെ സമര്‍പ്പിച്ചിരിക്കുകയാണ് എംപിയായ അബ്ദുല്‍ കരീം അല്‍ കന്താരി. രാജ്യത്ത് സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് എംപിയുടെ ശുപാര്‍ശ. പ്രാദേശിക ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ നാഷനല്‍ അസംബ്ലിയില്‍ ജോലി ചെയ്യുന്ന വിവിധ മേഖലകളുമായി ബന്ധപ്പെട്ട അഡൈ്വസര്‍മാര്‍, ഓഫീസ് ജോലിക്കാര്‍ ഉള്‍പ്പെടെയുള്ളവരുമായി ഉണ്ടാക്കിയിരിക്കുന്ന കരാറുകള്‍ റദ്ദാക്കണമെന്നാണ് എംപിയുടെ ആവശ്യം. അവര്‍ക്കു പകരമായി സ്വദേശി യുവാക്കളെ റിക്രൂട്ട് ചെയ്യണം. ഇതിനായി കൃത്യവും സുതാര്യവുമായി റിക്രൂട്ടിംഗ് പ്ലാന്‍ ആവിഷ്‌ക്കരിക്കണമെന്നും എംപി ആവശ്യപ്പെട്ടു. ആവശ്യമായ നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കാന്‍ പാര്‍ലമെന്റ് ജനറല്‍ സെക്രട്ടേറിയറ്റിനെ നിയോഗിക്കണം.

രാജ്യത്തെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലികള്‍ പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കാനുള്ള കരടു നിയമത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നടക്കുന്നതിന് ഇടയിലാണ് എംപിയുടെ ആവശ്യം. രാജ്യത്തെ സ്വദേശിവല്‍ക്കരണ നയം പാര്‍ലമെന്റില്‍ നിന്നു തന്നെ തുടങ്ങണമെന്നാണ് എംപിയുടെ ആവശ്യം. പാര്‍ലമെന്റിലെ എല്ലാ ജോലികളിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കി മാതൃക കാട്ടാന്‍ കഴിയണം. എങ്കില്‍ മാത്രമേ രാജ്യത്തെ മറ്റ് സ്ഥാപനങ്ങളും ഇക്കാര്യം ഗൗരവത്തോടെ നടപ്പിലാക്കുകയുള്ളൂ എന്നും എംപി പറഞ്ഞു.

നിലവില്‍ എത്ര പേര്‍ നാഷനല്‍ അസംബ്ലിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നു എന്ന കാര്യം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. രാജ്യത്ത് സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ സ്വദേശിവല്‍ക്കരണ നടപ്പിലാക്കാന്‍ ശക്തമായ നീക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് എംപിയുടെ ഈ ആവശ്യം. രാജ്യത്തെ സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ നിശ്ചിത ശതമാനം പേര്‍ സ്വദേശികളായിരിക്കണമെന്ന നിയമം കുവൈത്തില്‍ നിലവിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.