1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2022

സ്വന്തം ലേഖകൻ: കുവൈത്തിൽ പകർച്ചപ്പനി ഉണ്ടെങ്കിലും സ്‌കൂളുകളിൽ മാസ്‌ക് നിർബന്ധമല്ലെന്ന് അധികൃതർ അറിയിച്ചു. ചുമ, ജലദോഷം, പനി, ഛർദി എന്നീ ലക്ഷണങ്ങളുള്ള വിദ്യാർഥികളെ സ്കൂളിലേക്കു വിടരുതെന്ന് അഭ്യർഥിച്ചു. രോഗവിവരം സ്കൂളിനെ അറിയിക്കുകയും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്താൽ പ്രത്യേക പരീക്ഷ എഴുതാൻ അനുവദിക്കുമെന്നും വ്യക്തമാക്കി. ഫ്ലൂ വാക്സീൻ എടുത്ത് പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പും നിർദേശിച്ചു.

അതിനിടെ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു താമസിച്ചാല്‍ പ്രവാസികളുടെ ഇഖാമ റദ്ദാവുമെന്ന് കുവൈത്ത് അധികൃതര്‍ വ്യക്തമാക്കി. വീസ റദ്ദാക്കാനുള്ള ശുപാര്‍ശക്ക് താമസകാര്യ വകുപ്പ് അംഗീകാരം നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2022 ആഗസ്ത് ഒന്നു മുതല്‍ രാജ്യത്തിന് പുറത്തു കഴിയുന്നവര്‍ക്ക് തീരുമാനം ബാധകമാക്കിക്കൊണ്ടാണ് ഉത്തരവ്. ഇതു പ്രകാരം ഫെബ്രുവരി ഒന്നിനു മുമ്പായി പ്രവാസികള്‍ രാജ്യത്ത് തിരിച്ചെത്തിയില്ലെങ്കില്‍ അവരുടെ ഇഖാമ റദ്ദാവുമെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇത് സംബന്ധമായ സര്‍ക്കുലര്‍ ആഭ്യന്തര മന്ത്രാലയം ആറ് ഗവര്‍ണറേറ്റുകളിലെയും ജവാസാത്ത് ഓഫീസുകള്‍ക്കും ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസിനും നല്‍കിയതായും പ്രാദേശിക പത്രമായ അല്‍ ജരീദ റിപ്പോര്‍ട്ട് ചെയ്തു. 2022 ഓഗസ്റ്റ് ഒന്നാം തീയ്യതി മുതലാണ് ആറു മാസത്തെ കാലാവധി കണക്കാക്കുക. രാജ്യത്തിന് പുറത്തുപോയി ആറ് മാസം കഴിഞ്ഞിട്ടും കുവൈത്തിലേക്ക് തിരികെ എത്തിയില്ലെങ്കില്‍ അവരുടെ ഇഖാമ സ്വമേധയാ റദ്ദാവുമെന്നാണ് അറിയിപ്പ്.

മന്ത്രാലയത്തിന്റെ സിസ്റ്റത്തില്‍ നിന്ന് ഇത്തരം വീസകള്‍ സ്വമേധയാ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍, അവരുടെ കുടുംബാംഗങ്ങള്‍, നിക്ഷേപകര്‍, വിദ്യാര്‍ഥികള്‍, സ്വന്തം സ്‌പോണ്‍സര്‍ഷിപ്പിലുള്ളവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പുതിയ നിബന്ധന ബാധകമാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.