സ്വന്തം ലേഖകൻ: വീസ കച്ചവടക്കാർക്കെതിരെ നടപടി കർക്കശമാക്കി കുവൈത്ത്. നിയമലംഘകർക്ക് 3 മുതൽ 5 വർഷം വരെ തടവും 3000 (7,60,780 രൂപ) മുതൽ 10,000 ദിനാർ (25,35,934 രൂപ) വരെ പിഴയുമാണ് പുതിയ താമസ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. കുറ്റം ആവർത്തിക്കുന്നവർക്കും കുറ്റവാളി സർക്കാർ ഉദ്യോഗസ്ഥനാണെങ്കിലും ശിക്ഷ ഇരട്ടിക്കും.
അനധികൃതമായി വൻതുക ഫീസ് ഈടാക്കി കുവൈത്തിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുകയും രാജ്യത്തെത്തിയാൽ അവർക്ക് ജോലി നൽകാതിരിക്കുകയും ചെയ്യുന്നവർക്ക് എതിരെയും കർശന നടപടി സ്വീകരിച്ചുവരികയാണ്. വ്യാജ വീസയിൽ കുവൈത്തിൽ എത്തിയ ഒട്ടേറെ പേരെയും കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽനിന്ന് തിരിച്ചയച്ചു.
അതിനിടെ സന്ദർശക വീസയിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യംവിടാത്തവരുടെ വീസ സ്പോൺസർ ചെയ്ത വിദേശികൾക്ക് പിഴ ചുമത്തുമെന്ന് കൂവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇത്തരം വ്യക്തികൾക്ക് കുടുംബ വീസ ഉൾപ്പെടെ മറ്റു വീസകളൊന്നും 2 വർഷത്തേക്കു നൽകില്ലെന്നും പറഞ്ഞു.
കഴിഞ്ഞ 3 വർഷത്തിനിടെ സന്ദർശക വീസയിലെത്തിയ 14,653 പേർ കാലാവധി കഴിഞ്ഞിട്ടും രാജ്യംവിടാത്തവരാണെന്ന താമസ കുടിയേറ്റ വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി കടുപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല