![](https://www.nrimalayalee.com/wp-content/uploads/2019/06/visa-2.jpg)
സ്വന്തം ലേഖകൻ: കുവൈത്തിലെ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വിസ പുതുറ്റിക്കാന്‍ പബ്ലിക് മാന്‍പവര്‍ അതോറിറ്റി അനുമതി നല്‍കിയെങ്കിലും ഇത് പ്രാബല്യത്തില്‍ വരാന്‍ കൂടുതല്‍ സമയം എടുക്കുമെന്ന് സൂചന. ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കണമെന്ന നിബന്ധനയോടെ ബിരുദമില്ലാത്ത 60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കാന്‍ നേരത്തേ മാന്‍പവര്‍ അതോറിറ്റി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതാണ് വിസ പുതുക്കല്‍ പുനരാരംഭിക്കല്‍ വൈകാന്‍ കാരണം.
കുവൈത്തിലുള്ള ഏതാനും സ്വകാര്യ കമ്പനികളുടെ ഇന്‍ഷൂറന്‍സ് പോളിസി എടുക്കുന്നവര്‍ക്ക് വിസ പുതുക്കി നല്‍കാമെന്നാണ് കഴിഞ്ഞ ആഴ്ച ചേര്‍ന്ന മാന്‍പവര്‍ അതോറിറ്റി യോഗം തീരുമാനിച്ചത്. ഈ കമ്പനികള്‍ ഏതൊക്കെയാണെന്നും എന്തൊക്കെ കാര്യങ്ങളാണ് ഇന്‍ഷൂറന്‍സ് പോളിസിയില്‍ ഉള്‍പ്പെടുത്തേണ്ടതെന്നും മറ്റുമുള്ള വിശദാംശങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മാന്‍ പവര്‍ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്‍ഷൂറന്‍സ് കമ്പനികളുമായി ധാരണയിലെത്തിയ ശേഷം മാന്‍പവര്‍ അതോറിറ്റി ചെയര്‍മാനും വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രിയുമായ ഡോ. അബ്ദുല്ല അല്‍ സല്‍മാന്റെ അംഗീകാരം കൂടി ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കൂ എന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മൂന്ന് തരം ഇന്‍ഷൂറന്‍സ് സ്‌കീമുകള്‍ നടപ്പിലാക്കാനാണ് മാന്‍പവര്‍ അതോറിറ്റി ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്‍ഷൂറന്‍സ് കവറേജിന്റെ സ്വഭാവം, ചികില്‍സ ലഭിക്കുന്ന ആശുപത്രികള്‍, കവറേജില്‍ എന്തൊക്കെ ചികില്‍സകള്‍ ഉള്‍പ്പെടും തുടങ്ങിയ കാര്യങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും ഇന്‍ഷൂറന്‍സിനെ തരം തിരിക്കുക. ഇതുപ്രകാരം ഇന്‍ഷൂറന്‍സ് പോളിസിയുടെ വിലയിലും വ്യത്യാസമുണ്ടാവും.
പ്രവാസികള്‍ക്കുണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. എന്നാല്‍ ഇന്‍ഷൂറന്‍സ് പോളിസികള്‍ക്ക് ആവശ്യമായി വരുന്ന ചെലവ് എത്രയെന്ന് വ്യക്തമായിട്ടില്ല. ശരാശരി 500 ദിനാര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് ഫീസും 500 ദിനാര്‍ വാര്‍ഷിക റിന്യൂവല്‍ ഫീസും ഉള്‍പ്പെടെ 60 കഴിഞ്ഞ ബിരുദമില്ലാത്തവരുടെ വിസ പുതുക്കാന്‍ 1000 ദിനാര്‍ വേണ്ടിവരുമെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ മൂന്ന് തരത്തിലുള്ള ഇന്‍ഷൂറന്‍സ് പോളിസി നടപ്പിലാക്കുന്ന പശ്ചാത്തലത്തില്‍ ഫീസില്‍ അതിനനുസരിച്ച മാറ്റങ്ങള്‍ വന്നേക്കും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം, 60 വയസ്സ് കഴിഞ്ഞ മുഴുവന്‍ പ്രവാസികള്‍ക്കും വിസ പുതുക്കാന്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി എടുക്കണമെന്ന നിബന്ധന നടപ്പിലാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിസ പുതുക്കാന്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് വേണമെന്ന നിബന്ധന ബിരുദമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ബാധകമാക്കാനാണ് മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനം. ഇവരുടെ വിസ പുതുക്കുന്നതു വഴി രാജ്യത്തെ പൊതുഖജനാവിന് ഉണ്ടായേക്കാവുന്ന ഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. വാര്‍ധക്യ സഹജമായ രോഗങ്ങള്‍ക്കുള്ള ചികില്‍സ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്ന് സൗജന്യമായി നല്‍കുന്നത് ഒഴിവാക്കാന്‍ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുന്നതോടെ സാധിക്കും.
60 കഴിഞ്ഞ പ്രവാസികള്‍ക്ക് വിസ പുതുക്കി നല്‍കുന്നതിനായി എടുക്കേണ്ട ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ നല്‍കുന്നതിന് ആറ് പ്രാദേശിക ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് പബ്ലിക് മാന്‍പവര്‍ അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ട്. കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഈ ആറ് കമ്പനികള്‍ നല്‍കുന്ന ഇന്‍ഷൂറന്‍സ് പോളിസി എടുത്തവരുടെ അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല