സ്വന്തം ലേഖകൻ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ വിമത എംഎൽഎമാരുടെ സംഘത്തിനു നേതൃത്വം നൽകുന്ന ഏക്നാഥ് ഷിൻഡെ പുതിയ പാർട്ടി രൂപീകരിച്ചേക്കും. ‘ശിവസേന ബാലാസാഹേബ് താക്കറെ’ എന്ന പേരിൽ ഷിൻഡെ പാർട്ടിയുണ്ടാക്കുമെന്നാണു പുറത്തുവരുന്ന വിവരം. നിയമവശം പരിശോധിച്ച ശേഷം വൈകിട്ട് നാലിന് പ്രഖ്യാപനം നടത്തുമെന്ന് വിമതർ അറിയിച്ചു. പ്രശ്ന സാധ്യത കണക്കിലെടുത്ത് മുംബൈയിലും താനെയിലും നിരോധനാജ്ഞ ഏർപെടുത്തി.
ശിവസേനയുടെ 40 എംഎൽഎമാരുൾപ്പെടെ 50 പേരുടെ പിന്തുണ ഷിൻഡെയ്ക്കു നിലവിലുണ്ടെന്നാണു റിപ്പോർട്ടുകൾ. അതേസമയം നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള വിമതരുടെ നീക്കം ഡെപ്യൂട്ടി സ്പീക്കർ തള്ളി. 33 എംഎൽഎമാർ അവിശ്വാസ പ്രമേയത്തിനുള്ള അപേക്ഷയിൽ ഒപ്പിട്ടിട്ടുണ്ട്. പക്ഷേ എംഎൽഎമാർ സമർപ്പിക്കുന്നതിനു പകരം മറ്റൊരു ഇ– മെയിൽ വഴിയാണ് ആവശ്യം ഉന്നയിച്ചതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശിവസേനയുടെ ലെറ്റർഹെഡിലാണ് വിമതർ അപേക്ഷ നൽകിയത്. എന്നാൽ സഭാ രേഖകൾ പ്രകാരം അജയ് ചൗധരിയാണ് സേന നിയമസഭാകക്ഷി നേതാവ്, ഷിൻഡെയല്ല എന്നതും വിമതർക്കു തിരിച്ചടിയായി. ഏക്നാഥ് ഷിൻഡെയെ ശിവസേന പുറത്താക്കിയേക്കും. 16 വിമത എംഎൽഎമാരുടെയും വീടുകൾക്കുള്ള സുരക്ഷ ഉദ്ധവ് സർക്കാർ പിന്‍വലിച്ചതായി ഏക്നാഥ് ഷിൻഡെ ശനിയാഴ്ച രാവിലെ ട്വിറ്ററിൽ ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല