
സ്വന്തം ലേഖകൻ: യുഎഇയിൽ ജോലിക്കിടെ പരുക്കേറ്റാലും അംഗവൈകല്യം സംഭവിച്ചാലും ചികിത്സാ ചെലവും നഷ്ടപരിഹാരവും നൽകേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളി മരിച്ചാൽ അന്തരാവകാശികൾക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്.
സർക്കാർ, സ്വകാര്യ ആശുപത്രികളിൽ തൊഴിലാളി സുഖം പ്രാപിക്കുംവരെ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാണം. ശസ്ത്രക്രിയ, എക്സ്-റേ, മെഡിക്കൽ ടെസ്റ്റുകൾ, മരുന്ന് തുടങ്ങി ആശുപത്രിയിലെ മുഴുവൻ ചെലവുകളും കമ്പനി ഉടമ വഹിക്കണം. വൈകല്യം തെളിയിക്കപ്പെട്ടവർക്ക് മരുന്നുകൾ, പുനരധിവാസത്തിനു വേണ്ട സൗകര്യങ്ങൾ, സഞ്ചാരത്തിന് ആവശ്യമായ കൃത്രിമ ഉപകരണങ്ങൾ, ചികിത്സാ ചെലവുകൾ എന്നിവയും തൊഴിലുടമ നൽകണം.
ജോലി ചെയ്യാനാകാത്ത വിധം പരുക്കേറ്റാൽ ചികിത്സാ കാലയളവോ 6 മാസമോ ഏതാണ് കുറവെങ്കിൽ അത്രയും നാളത്തേക്കു പൂർണശമ്പളവും അടുത്ത 6 മാസത്തേക്കു പകുതി വേതനവും നൽകണം. ഒരിക്കലും ജോലി ചെയ്യാനാകില്ലെന്ന് തെളിയിക്കപ്പെടുന്നതുവരെയോ അല്ലെങ്കിൽ മരണം വരെയോ പകുതി വേതനം നൽകണമെന്നും തൊഴിൽ നിയമം അനുശാസിക്കുന്നു.
ജോലിക്കിടെ അപകടത്തിലോ രോഗം മൂലമോ തൊഴിലാളി മരിച്ചാൽ 24 മാസത്തെ അടിസ്ഥാന വേതനം നൽകണം. ഇതു 18,000 ദിർഹത്തിൽ കുറയാനോ 2 ലക്ഷം ദിർഹത്തിൽ കൂടാനോ പാടില്ല. ശമ്പള കുടിശ്ശികയും സേവനാന്ത ആനുകൂല്യവും തീർത്തു നൽകണമെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ നിയമം അനുസരിച്ചായിരിക്കും തുക വിതരണം ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല