![](http://www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-11-174139-640x395.png)
സ്വന്തം ലേഖകൻ: ശ്രീലങ്കയുടെ വൈദ്യുത സബ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറിയ കുരങ്ങ് രാജ്യത്തെ ഇരുട്ടിലാക്കിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ഞായറാഴ്ച ശ്രീലങ്കയില്‍ ഉടനീളം വൈദ്യുതി മുടങ്ങി. ഞായാറാഴ്ച രാവിലെ 11.30-ഓടെ തുടങ്ങിയ വൈദ്യുതിതടസ്സം ചൊവ്വാഴ്ചയും പരിഹരിക്കാനായിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഒരു കുരങ്ങ് ട്രാന്‍സ്ഫോര്‍മറില്‍ കയറിയതിനെ തുടർന്ന് വൈദ്യുതസംവിധാനത്തിലുണ്ടായ തകരാറാണ് പ്രതിസന്ധിക്കു കാരണമെന്ന് ഊര്‍ജമന്ത്രി കുമാര ജയകൊടി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. തെക്കന്‍ കൊളംബോയിലാണ് സംഭവമുണ്ടായത്. ചില പ്രദേശങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും തകരാര്‍ പൂർണമായി പരിഹരിക്കാനായിട്ടില്ല.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാജ്യത്ത് 90 മിനിറ്റുവരെ പവര്‍കട്ട് തീരുമാനിച്ചിരിക്കുകയാണ് സിലോണിലെ വൈദ്യുത ബോര്‍ഡ്. രണ്ട് സ്ലോട്ടുകളിലായി ഉച്ചയ്ക്ക് മൂന്നിനും രാത്രി 9.30-നുമാണ് പവര്‍കട്ട്.
ഞായറാഴ്ച പെട്ടെന്നുണ്ടായ വൈദ്യുതി മുടക്കം ലക്വിജയ പവര്‍ സ്റ്റേഷനിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കാരണമായെന്ന് വൈദ്യുത ബോര്‍ഡിന്റെ പ്രസ്താവനയില്‍ പറയുന്നു. എത്രയുംവേഗം സേവനം പുനഃസ്ഥാപിക്കാന്‍ എന്‍ജിനിയര്‍മാര്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 2022-ലെ വേനല്‍ക്കാലത്തും രാജ്യം സാമ്പത്തികപ്രതിസന്ധിയിലായപ്പോള് ശ്രീലങ്കക്കാര്‍ക്ക് മാസങ്ങളോളം വൈദ്യുതിതടസ്സം നേരിട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല